കണ്ണൂരിൽ പണമിടപാട് സ്ഥാപനത്തിനെതിരെ നിക്ഷേപകരുടെ പ്രതിഷേധം ശക്തം. നിക്ഷേപിച്ച തുക തിരിച്ചുനല്കുന്നില്ലെന്നാണ് പരാതി. റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് കമ്പനിയുടെ കണിച്ചാർ ശാഖയിലെ ഇടപാടുകാരാണ് പ്രതിഷേധവുമായെത്തിയത്. പതിനായിരം മുതൽ അമ്പതിനായിരം വരെ പണം കിട്ടാനുള്ളവർ.
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ കിട്ടുന്നില്ലെന്നായിരുന്നു പരാതി.ഇതിനിടെ കണിച്ചാർ ശാഖ അടച്ചുപൂട്ടുന്നുവെന്ന വാർത്ത പരന്നു. പ്രതിഷേധത്തിനിടെ ഓഫീസിലെ കംപ്യൂട്ടറുകളും കസേരകളും ഇടപാടുകാർ പുറത്തേക്ക് വലിച്ചിട്ടു. പണം തിരിച്ചു നൽകാതെ ജീവനക്കാരെ സ്ഥാപനം വിടാൻ അനുവദിക്കില്ലെന്നായി നിക്ഷേപകർ. പ്രശ്‌നം രൂക്ഷമായതോടെ ജീവനക്കാരും നിക്ഷേപകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഈ മാസം 20നകം പണം നൽകാമെന്ന് കമ്പനി ഉറപ്പുനൽകി. ഇതോടെ പ്രതിഷേധം അവസാനിപ്പിക്കാൻ ഇടപാടുകാർ തീരുമാനിച്ചു