സാമ്പത്തികാഭിവൃദ്ധിക്കായി നടത്തിയ പൂജയുടെ മറവിൽ വാങ്ങിയ പണം തിരികെ കിട്ടാൻ പൂജാരിയെയും സഹായിയെയും തടവിലാക്കിയ യുവാവ് പിടിയിലായി. കരിപ്പൂർ സ്വദേശി കളത്തിങ്ങൽ ജാഫർ അലിയാണ് അറസ്റ്റിലായത്. സേലം സ്വദേശിയായ പൂജാരിയെയും സഹായിയെയും കഴിഞ്ഞ ദിവസം പോലീസ് എത്തിയാണ് മോചിപ്പിച്ചത്. കൊണ്ടോട്ടിയിലെ കന്നുകാലി കച്ചവടക്കാരനായ ജാഫർ അലി സുഹൃത്ത് മുഖാന്തരമാണ് സേലം സ്വദേശിയായ പൂജാരിയെ പരിചയപ്പെടുന്നത്. വീട്ടിൽ പൂജ നടത്തിയാൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന് ജാഫർ അലിയെ പൂജാരി വിശ്വസിപ്പിച്ചു.
ജനുവരിയിൽ കൊണ്ടോട്ടിയിലെത്തിയ പൂജാരി ജാഫർ അലിയുടെ വീട്ടിലും കന്നുകാലി തൊഴുത്തിലും പൂജ നടത്തി. ലക്ഷങ്ങളാണ് പൂജ നടത്താനായി ഇയാൾ വാങ്ങിയിരുന്നത്. പല വട്ടം പൂജ നടത്തിയിട്ടും കടക്കെണിയല്ലാതെ സാമ്പത്തികമായി നേട്ടമൊന്നും ഉണ്ടായില്ല. ഇതോടെ കബളിക്കപ്പെട്ടെന്ന് ജാഫർ അലിക്ക് മനസിലാവുകയായിരുന്നു.
പൂജ നടത്താണെന്നു പറഞ്ഞു കഴിഞ്ഞ വെള്ളിയാഴ്ച കൊണ്ടോട്ടിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം പൂജാരിയെയും സഹായിയെയും ജാഫർ അലി തടവിലാക്കുകയായിരുന്നു. പല തവണയായി വാങ്ങിയ 8 ലക്ഷം രൂപ തിരികെ നൽകിയാൽ ഇയാളെ വിട്ടയക്കാമെന്ന് സേലത്തുള്ള പൂജാരിയുടെ ഭാര്യയെ വിളിച്ചറിയിച്ചു. തുടർന്ന് ഭാര്യ മലപ്പുറം എസ് പി ക്ക് നൽകിയ പരാതിയെ തുടർന്ന് പോലീസെത്തി പൂജാരിയെയും സഹായിയെയും മോചിപ്പിക്കുകയായിരുന്നു.