ബൈപാസ് നിർമാണം നടക്കുന്ന കുന്ന്യോറ മല ഇടിഞ്ഞു വീടുകൾ അപകട ഭീഷണിയിൽ. മണ്ണിടിച്ചിൽ തുടർന്നാൽ പതിനഞ്ചോളം വീടുകൾ നിലം പതിക്കും . അശാസ്ത്രീയമായി മലയുടെ അടിഭാഗം തുരന്നത് മണ്ണിടിച്ചിലിന് വഴിവച്ചതായാണ് ആരോപണം.
ചെങ്ങോട്ടുകാവ് നന്ദി ബൈപ്പാസിന്റെ ഭാഗമായിട്ടുള്ള കുന്ന്യോറ മലയിലാണ് ഇത്തരത്തിൽ നാട്ടുകാർക്ക് ഭീതി പരത്തുന്ന സംഭവം നടക്കുന്നത്. ശക്തമായ മഴയിൽ മലയുടെ ഒരുഭാഗം പൂർണമായും ഇടിഞ്ഞു. 30 മീറ്റർ ആഴത്തിലാണ് ഇവിടെ നിന്നും മണ്ണെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് മണ്ണിടിച്ചിൽ രൂക്ഷമായത്
രാത്രിയിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ രണ്ടുമണിയോടെ വലിയ ശബ്ദത്തിലാണ് മല ഇടിഞ്ഞു വീണത്. മണ്ണിടിച്ചിലിൽ പലരുടെയും കൃഷി നശിച്ചിട്ടുണ്ട്. 120 ഓളം ആളുകളാണ് മലമുകളിലെ കോളനിയിൽ താമസിക്കുന്നത്. ഇവരെല്ലാം ആശങ്കയിലാണ്.മാത്രവുമല്ല ബൈപാസ് നിർമാണത്തിനായി കുന്നിടിച്ചതോടെ ഇവിടേക്കുള്ള റോഡും തകർന്നു. റോഡ് പുനർനിർമാണം നടത്തികൊടുക്കണമെന്നും നാട്ടുകാർ അധികൃതരോട് ആവശ്യപെടുന്നുണ്ട് . ഇതിനെതിരെ നടപടി എടുക്കേണ്ടവർ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും നാട്ടുകാരെല്ലാം കൂടി തന്നെ ഈ പ്രവർത്തനങ്ങൾ തടയാൻ തീരുമാനിച്ചിരിക്കുകയാണ് എന്നുമാണ് നാട്ടുകാർ പറയുന്നത്