വയനാട് തോൽപ്പെട്ടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്നിക്കൽ കോളനിയിലെ ലക്ഷ്മണൻ ആണ് മരിച്ചത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
ഇന്ന് ഉച്ചയോടുകൂടിയാണ് പന്നിക്കൽ കോളനിയിലെ ലക്ഷ്മണനെ മരിച്ച നിലയിൽ കണ്ടത്. കാട്ടാന ആക്രമണത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തോൽപെട്ടിയിലെ നരിക്കൽ എന്ന സ്ഥലത്താണ് സംഭവം. അവിടുത്തെ കാപ്പി തോട്ടത്തിലെ നോട്ടക്കാരനായിരുന്നു ഇയാൾ. ഉണക്കാൻ ഇട്ട കാപ്പിക്ക് സമീപം കാവൽ ഇരിക്കുകയായിരുന്നു. രണ്ട് ദിവസമായി ഇദ്ദേഹത്തെ ആരും തന്നെ കണ്ടിരുന്നില്ല. തൊട്ടുപിന്നാലെയാണ് തിരച്ചിൽ നടത്തിയത്. കാപ്പിത്തോട്ടത്തിനകത്ത് ലക്ഷ്മണനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശത്താകെ ആന വന്നതിൻ്റെയും ആന അക്രമിച്ചതിൻ്റെയും ലക്ഷണങ്ങളുണ്ട്. വനം വകുപ്പ് സംഭവസ്ഥലത്തേക്ക് പോകുന്നുണ്ട്.