കാസർഗോഡ് 59കാരനെ ഹണിട്രാപ്പിൽ പെടുത്തി 5 ലക്ഷം തട്ടിയ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അടക്കം 7 പേരാണ് പിടിയിലായത്. നാട്ടിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാളാണ് പരാതിക്കാരനായ മാങ്ങാട് സ്വദേശി. ഇദ്ദേഹത്തിൻ്റെ നാട്ടുക്കാരൻ കൂടിയായ ദിൽഷാദ് ആണ് തട്ടിപ്പിലെ മുഖ്യൻ. ദിൽഷാദിൻ്റെ നിർദ്ദേശപ്രകാരം റുബീന വിദ്യാർത്ഥി എന്ന വ്യാജേന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. പഠനത്തിനായി ലാപ്ടോപ്പ് വാങ്ങിത്തരണമെന്നായിരുന്നു ആവശ്യം.
ഇതിനായി മംഗളുരുവിലെത്തിയ പരാതിക്കാരനെ ഹോട്ടൽ മുറിയിലെത്തിച്ച് യുവതിക്കൊപ്പം നിർത്തിച്ച് നഗ്നനാക്കി സംഘം ചിത്രങ്ങൾ പകർത്തി. ഈ മാസം 25നായിരുന്നു സംഭവം. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പതിനായിരം രൂപ അന്ന് തന്നെ നൽകി. പിറ്റേന്ന് ബാക്കി തുകയും കൈമാറി. എന്നാൽ സംഘം വീണ്ടും 59 വയസുക്കാരനോട് പണം ആവശ്യപ്പെട്ടതോടെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസിൻ്റെ നിർദ്ദേശമനുസരിച്ച് പണം നൽകാനെന്ന വ്യാജേന സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. ഈ സംഘം മറ്റു ആളുകളെയും ഇത്തരത്തിൽ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയുട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.