കർണാടകയിൽ പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരേ കുടുംബത്തിലെ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. അഞ്ച് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്.
ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ അവർ ബുദ്ധിമുട്ടിയിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
അഞ്ചുപേരെയും അവസാനമായി കണ്ടത് 2019 ജൂലൈയിലാണ്. ഏറെ നാളായി അവരുടെ വീട് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയപ്പോൾ, നാല് അസ്ഥികൂടങ്ങൾ ഒരു മുറിയിലും ഒരെണ്ണം മറ്റൊരു മുറിയിലുമായിരുന്നു. ഒരു മുറിയിലുണ്ടായിരുന്ന അസ്ഥികൂടങ്ങളിൽ രണ്ടെണ്ണം കട്ടിലിലും രണ്ടെണ്ണം നിലത്തുമായിരുന്നു കാണപ്പെട്ടത്.
ദേവൻഗെരെയിൽ നിന്നുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി ടീം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ബന്ധുക്കളുടെയും പരിചയക്കാരുടെയും മൊഴി അനുസരിച്ച് പ്രായമായ ദമ്പതികളും, അവരുടെ പ്രായമായ മകനും, മകളും, ചെറുമകനും ആണ് മരിച്ചത്.
എന്നാൽ ഫോറൻസിക് റിപ്പോർട്ട് വന്നതിന് ശേഷമേ മരിച്ചവരുടെ പേരുവിവരം സ്ഥിരീകരിക്കാനാകൂ. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ALSO READ:‘സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിന്’; മുഖ്യമന്ത്രി