സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ.
കഴിഞ്ഞ ഒമ്പതു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ. കൂടുതൽ സൈബർ കേസുകൾ തൃശൂർ സിറ്റിയിൽ. കുറവ് കേസുകൾ കണ്ണൂർ റൂറലിൽ.
2022 ൽ 815 , 2021ൽ 626 2020 ൽ 426 2019 ൽ 307 സൈബർ കേസുകളുമാണ് റിപ്പോർട്ടു ചെയ്തത്.
ഇക്കഴിഞ്ഞ ഒമ്പതു മാസത്തിനിടെ സൈബർ ലൈംഗികാതിക്രമം സംബന്ധിച്ച 122 കേസുകളും ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട് 70 കേസുകളും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു.
മറ്റ് കേസുകളുടെ പട്ടിക ഇങ്ങനെ- മോർഫിംഗ് കേസുകൾ 38 , വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ് കേസുകൾ ആറ് , ഒഎൽഎക്സ് ആപ്പ് വഴിയുള്ള തട്ടിപ്പ് 48 , ഒടിപി തട്ടിപ്പ് കേസുകൾ 134, മറ്റു സൈബർ കുറ്റകൃത്യങ്ങൾ 1557 കേസുകൾ എന്നിങ്ങനെയാണ് സൈബർ കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്ക്.
സംസ്ഥാനത്ത് ഏറ്റവുമധികം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തൃശൂർ സിറ്റിയിലാണ്.
258 കേസുകളാണ് തൃശൂർ സിറ്റിയിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തത്. ഇതിൽ ബ്ലാക്ക് മെയിലിംഗ് സംബന്ധിച്ച് 20 കേസുകളും മോർഫിംഗ് മൂന്ന് കേസുകൾ, ഒഎൽഎക്സ് ആപ്പ് തട്ടിപ്പ് അഞ്ച് കേസുകൾ, ഒടിപി തട്ടിപ്പ് 30 കേസുകൾ , മറ്റു സൈബർ കുറ്റകൃത്യങ്ങൾ 200 കേസുകൾ എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം.