മാന്നാർ: പ്രവാസിവ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങളും മറ്റും മോഷണം പോയ സംഭവത്തിൽ അന്യ സംസ്ഥാന തൊഴിലാളികളായ മൂന്നു പ്രതികൾ വലയിലായതായി സൂചന. ബഹ്റിനിൽ ബിസിനസ് നടത്തുന്ന രാജശേഖരൻ പിള്ളയുടെ കുട്ടമ്പേരൂർ ഊട്ടുപറമ്പ് സ്‌കൂളിന് തെക്കുവശത്തുള്ള രാജശ്രീയിൽ വീട്ടിലും, ദീപ്തിയിൽ ഡോ.ദിലീപ്കുമാറിൻ്റെ വീട്ടിലും കഴിഞ്ഞ മാസം 23 ന് രാത്രിയിലായിരുന്നു മോഷണം നടന്നത്.
വജ്രാഭരണങ്ങളും സ്വർണ്ണാഭരണങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും ഉൾപ്പെടെ അരക്കോടിയോളം രൂപയുടെ സാധനങ്ങളാണ് പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ചത്.ഡോ . ദിലീപ്കുമാറിന്റെ വീട്ടിൽ നിന്നും പണമോ സ്വർണമോ നഷ്ടപ്പെട്ടിരുന്നില്ല. ഇരുവീടുകളിലും സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകളുടെയെല്ലാം ദിശ മാറ്റിയ മോഷ്ടാവ് ഡി വി ആർ കൊണ്ടുപോയത് അന്വേഷണത്തിന് തടസമായെങ്കിലും സമീപപ്രദേശങ്ങളിലെ സി സി ടി വികളിൽ നിന്നും കിട്ടിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിൽ മോഷ്ടാക്കളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിക്കുകയായിരുന്നു.