യാത്രാസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ രംഗത്ത് . 16328 ഗുരുവായൂർ – പുനലൂർ എക്സ്പ്രസ്സ് മധുര വരെ നീട്ടിയപ്പോൾ കോച്ചുകൾ കുറയുകയും ബാക്കിയുള്ള കോച്ചുകളിൽ മൂന്നെണ്ണം റിസർവ്വ്ഡ് ആയി മാറുകയും ചെയ്തതോടെ ഗുരുവായൂരിനും എറണാകുളത്തിനുമിടയിൽ യാത്രചെയ്തിരുന്ന സ്ഥിരം യാത്രികർക്ക് വണ്ടിയിൽ കയറാനാവാത്ത വിധം തിരക്കായെന്നും ,ഇതോടെ ഈ വണ്ടിയെ ആശ്രയിച്ച് വർഷങ്ങളായി പോയിരുന്നവർ ഗതികേടിലാണെന്നും അസോസിയേഷൻ ആരോപിച്ചു .
സീറ്റുകൾ നിറഞ്ഞ് തൃശ്ശൂരിൽ നിന്നുതന്നെ യാത്രക്കാർ നിൽപ്പ് തുടങ്ങേണ്ട അവസ്ഥയാണെന്നും, ഇരിഞ്ഞാലക്കുടയും ചാലക്കുടിയും എത്തുന്നതോടെ സ്ത്രീകളും വിദ്യാർത്ഥികളുമടക്കമുള്ള യാത്രികർക്ക് വണ്ടിയിൽ കയറാൻ തന്നെ സാധിയ്ക്കാത്ത അവസ്ഥയാണ് എന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു .
പ്രശ്ന പരിഹാരത്തിനായി ഗുരുവായൂർ – പുനലൂർ എക്സ് പ്രസ്സിൽ അടിയന്തരമായി നാല് ജനറൽ കോച്ചുകൾ കൂടി അനുവദിയ്ക്കണമെന്നും അതിരാവിലെ പോകുന്ന 06017 ഷൊർണ്ണൂർ – എറണാകുളം മെമു ഷൊർണ്ണൂരിൽ നിന്നും പുറപ്പെടുന്ന സമയം 5 മണിയായി മാറ്റണമെന്നും റെയിൽവേ അധികൃതരോട് തൃശ്ശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു.