നഷ്ടപ്പെട്ട പണം എത്രയും പെട്ടന്ന് മടക്കി നൽകാൻ പദ്ധതി തയ്യാറാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. ഇ.ഡി നീക്കത്തിനെതിരെ മണ്ഡല അടിസ്ഥാനത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകൾ സംഘടിപ്പിക്കാനും ഇന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
സഹകാരികളുടെ വിശ്വാസം തിരികെ പിടിക്കാൻ നഷ്ടപ്പെട്ട പണം മടക്കി നൽകുമെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടുത്താനാണ് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പൊതുവായി ഉയർന്ന ആവശ്യം. സർക്കാർ ഇടപ്പെട്ട് പദ്ധതി തയ്യാറാക്കി കരുവന്നൂരിൽ നഷ്ടപ്പെട്ട പണം അടിയന്തരമായി നിക്ഷേപകർക്ക് മടക്കി നൽകണം. പാർലമെൻറ് തെരഞ്ഞെടുപ്പിനു മുമ്പ് പണം മടക്കി നൽകി മുഖം രക്ഷിക്കാനാണ് നീക്കം.
കരുവന്നൂരിൽ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതായി കാണരുതെന്നും ആവർത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണമെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യം ഉയർന്നു. കരുവന്നൂരിൽ സംഭവിച്ച പിഴവിനെതിരെ ശക്തമായ വിമർശനമാണ് ചില നേതാക്കൾ ഉയർത്തിയത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കരുതെന്ന നിലപാടും യോഗത്തിൽ ഉയർന്നു. എന്നാൽ കരുവന്നൂർ ബാങ്കിൻ്റെ മറവിൽ അയ്യന്തോൾ ബാങ്കിനെതിരെ ഉയർത്തുന്ന വായ്പ തട്ടിപ്പാരോപണവും, കൊടുങ്ങല്ലൂർ ബാങ്കിനെതിരെ ഉയർത്തുന്ന സ്വർണ്ണത്തട്ടിപ്പ് ആരോപണവും അനാവശ്യമാണെന്നും കമ്മിറ്റിയിൽ വാദം ഉയര്‍ന്നു.
ഇരു സംഭവത്തിലും ബാങ്കിന് പങ്കില്ല. നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് യോഗ നിർദ്ദേശം. കരുവന്നൂരിൽ നിലപാട് വിശദീകരിക്കാൻ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ മണ്ഡല അടിസ്ഥാനത്തിൽ ജാഥകൾ സംഘടിപ്പിക്കും. എൽഡിഎഫ് നേതാക്കൾ ജാഥാ ക്യാപ്റ്റൻമാരായാണ് ജാഥകൾ സംഘടിപ്പിക്കുക. അതേസമയം കരുവന്നൂര്‍ വിഷയത്തില്‍ എസി മൊയ്തീന് എതിരായി നടക്കുന്ന ഇ ഡി നീക്കത്തിനെതിരെ ഇപ്പോള്‍ നടത്തുന്ന പ്രതിരോധം ശക്തമായി തുടരാനും യോഗം തീരുമാനിച്ചു.