ആവേശവും ആകാംക്ഷയും അണപൊട്ടിയ ഫൈനൽ മത്സരങ്ങളിൽ പിന്നിൽ നിന്ന ശേഷം വിജയത്തിലേക്ക് കുതിച്ചെത്തി ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത് രണ്ട് സ്വർണം. പുരുഷന്മാരുടെ സ്ക്വാഷ് ടീം ഫൈനലിലെയും ടെന്നിസ് മിക്സഡ് ഡബിൾസിലെയും അത്യുജ്ജ്വല വിജയങ്ങളോടെ ഇന്ത്യ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ 10 സ്വർണമെഡലുകൾ തികച്ചു. 14 വീതം വെള്ളിയും വെങ്കലവും ഉൾപ്പടെ 38 മെഡലുകളുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.
ഇന്നലെ പാകിസ്ഥാനെതിരായ സ്ക്വാഷ് ഫൈനലിൽ ആദ്യ മത്സരത്തിൽ തോൽവി നേരിട്ട ശേഷം സൗരവ് ഘോഷാലും അഭയ് സിംഗും നേടിയ വിജയങ്ങളാണ് ഇന്ത്യയെ സ്വർണത്തിലെത്തിച്ചത്.കോർട്ടിലും പുറത്തും പാകിസ്ഥാൻ താരങ്ങൾ സൃഷ്ടിച്ച പ്രകോപനങ്ങൾ മറികടന്നായിരുന്നു ഇന്ത്യൻ പടയോട്ടം. മിക്സഡ് ഡബിൾസിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് രോഹൻ ബൊപ്പണ്ണ- റിതുജ ഭോസ്‌ലെ സഖ്യം ടൈബ്രേക്കറിലൂടെ സുവർണവിജയം വെട്ടിപ്പിടിച്ചത്. അത്‌ലറ്റിക്സിൽ പുരുഷ 10,000 മീറ്ററിൽ ഇന്ത്യയ്ക്ക് വേണ്ടി കാർത്തിക് കുമാർ വെള്ളിയും ഗുൽവീർ സിംഗ് വെങ്കലവും നേടി. മിക്സഡ് പിസ്റ്റൽ ഷൂട്ടിംഗിൽ സരബ്‌ജ്യോത്- ദിവ്യ സുബ്ബറാവു സഖ്യത്തിലൂടെ ഒരു വെള്ളിയും ഇന്നലെ ലഭിച്ചു.