മാവേലിക്കരയിൽ ഭിന്നശേഷി കുടുംബത്തെ ബസ്സിൽ നിന്ന് അപമാനിച്ചു ഇറക്കിവിട്ട സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ ശക്തമായ നടപടി. സ്വകാര്യ ബസ് സ്റ്റാൻഡിൽ മിന്നൽ പരിശോധന നടത്തി ഉദോഗസ്ഥർ. നിയമം ലംഘിച്ചു സർവീസ് നടത്തിയ നിരവധി ബസ്സുകൾക്കെതിരെ നടപടി എടുത്തു.
മാവേലിക്കരയിൽ ഭിന്നശേഷി അംഗങ്ങളടങ്ങുന്ന കുടുംബത്തെ ബസ് ജീവനക്കാർ അപമാനിച്ചു വഴിയിൽ ഇറക്കിവിട്ടത് വൻ വിവാദമായിരുന്നു. പരാതി ഉയർന്നതോടെയാണ് മാവേലിക്കര ജോയിന്റ് ആർ ടി ഒ എം.ജി മനോജിൻ്റെ നിർദ്ദേശപ്രകാരം ബസ് സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്. അറ്റകുറ്റപ്പണി നടത്താതെയും സൂചനാ ലൈറ്റുകൾ ഇല്ലാതെയും സർവീസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീകളോടും വിദ്യാർത്ഥികളോടും മോശമായി പെരുമാറുന്നവരെ നിരീക്ഷിക്കുന്നതിനായി മഫ്തിയിൽ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. പരുമലയിൽ മെഴുകുതിരി വിറ്റ് ഉപജീവനം നടത്തുന്ന ഭിന്നശേഷി കുടുംബത്തെ ആണ് കഴിഞ്ഞദിവസം ബസിൽ നിന്നും വഴിയിൽ ഇറക്കി വിട്ടത്. ചെങ്ങന്നൂർ മാവേലിക്കര റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീ അയ്യപ്പൻ എന്ന ബസിലെ ജീവനക്കാരാണ് മോശമായി പെരുമാറിയത്. കേസിൽ ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെ നടപടികൾ എടുത്തിട്ടുണ്ട്.