പത്തനംതിട്ട ഇളമണ്ണൂരിൽ കാപ്പ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. എയർ ഗൺ അടക്കം ഉപയോഗിച്ചാണ് മർദ്ദനം. ജനുവരി 18നാണ് കണ്ണൂർ സ്വദേശിയും കാപ്പ കേസ് പ്രതിയുമായ ജെറിൽ പി ജോർജിന് ക്രൂര മർദ്ദനമേറ്റത്. വിഷ്‌ണു വിജയൻ, കാർത്തിക്, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവും ശ്യാമും കാപ്പ കേസ് പ്രതികളാണ്. വിഷ്ണു വിജയന് ജെറിൽ നൽകിയ പണം തിരികെ ചോദിച്ചതിൻ്റെ വൈരാഗ്യത്തിൽ പത്തനംതിട്ട ഇളമണ്ണൂരിലെ വീട്ടിൽ എത്തിച്ചായിരുന്നു മർദ്ദനം. ജെറിലിൻ്റെ പുറത്തും നെഞ്ചിലും ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചു. എയർ ഗൺ ഉപയോഗിച്ച് ചെവിയിൽ അടിച്ചു.തീക്കനൽ വാരിയിട്ട് പൊള്ളലേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ ജെറിലിനെ ആശുപത്രിയിൽ കൊണ്ടുപോകാതെ അഞ്ചുദിവസം മുറിക്കകത്ത് പൂട്ടിയിട്ടു. തുടർന്ന് വീട്ടിൽ നിന്ന് ഓടി രക്ഷപെട്ടാണ് ജെറിൽ ആശുപത്രിയിൽ ചികിത്സ തേടിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന.
previous post