തൃശ്ശൂർ എടത്തുരുത്തി ചൂലൂരിൽ കെ എസ് ഇ ബി ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയ സംഭവത്തിൽ കൃഷി മന്ത്രിയുടെ ഇടപെടൽ. ഉദ്യോഗസ്ഥരുടേത് ഗുരുതര തെറ്റെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് കെ എസ് ഇ ബി ജീവനക്കാർചൂലൂരിലെ കർഷകൻ സന്തോഷും കൂട്ടുകാരും പാട്ടത്തിനെടുത്ത് കൃഷിചെയ്ത വാഴത്തോട്ടത്തിൻ്റെ മതിൽ ചാടിയെത്തി വാഴകൾ വെട്ടിനശിപ്പിച്ചത്. കുലച്ച വാഴകൾ ഉൾപ്പടെ 10 എണ്ണം അരിഞ്ഞിട്ടപ്പോഴേക്കും ഗേറ്റിലുണ്ടായിരുന്ന സന്തോഷും പണിക്കാരും ഓടിയെത്തി.
പത്ത് കൊല്ലം മുൻപ് ഇതേതോട്ടത്തിലെ തന്നെ മോട്ടോർ അടിക്കുന്ന ആവശ്യത്തിനായി സപ്ലൈ വലിച്ച ലൈൻ ആയിരുന്നു അത്. ആവശ്യം കഴിഞ്ഞ് ലൈൻ കട്ട് ചെയ്യാൻ കെ എസ് ഇ ബിക്ക് രേഖാമൂലം അപേക്ഷയും നൽകിയിരുന്നു. ഇക്കാര്യം പറഞ്ഞിട്ടും വാഴ വെട്ടുന്നത് തുടരുകയായിരുന്നു. തർക്കത്തിനൊടുവിൽ സ്ഥലത്തു നിന്നും ജീവനക്കാർ മടങ്ങിയെങ്കിലും പരാതിയിൽ അന്വേഷിക്കാൻ എത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറും വാഴ വെട്ടിനെ ന്യായികരിച്ച് മടങ്ങുകയായിരുന്നു. കെ എസ് ഇ ബി ജീവനക്കാരുടേത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. പിന്നീട് കെ എസ് ഇ ബിയിലെത്തി തെറ്റ് സമ്മതിച്ചു.