അഹമ്മദാബാദ് (ഗുജറാത്ത്): ഹൃദ്രോഗ വിദഗ്ധൻ ഹൃദ്രോഗം മൂലം 41-ാം വയസ്സിൽ മരിച്ചു. ജാം നഗറിലെ ഡോ. ഗൗരവ് ഗാന്ധിയാണ് മരിച്ചത്. അനേകം ഹൃദയശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള അദ്ദേഹം ഹൃദയാരോഗ്യം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി അത്താഴംകഴിച്ച് കിടന്ന അദ്ദേഹത്തെ രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കടുത്ത ഹൃദ്രോഗമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഹൃദയാഘാതം ഒഴിവാക്കുന്നത് സംബന്ധിച്ച പ്രചാരണത്തിന് നേതൃത്വംകൊടുത്തിരുന്ന സൗരവ് ഗാന്ധി, നിരവധി പേരെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തിയ ഡോക്ടറാണ്. നിരവധി ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി. ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ ശേഷം ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെ ബോധമില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ ആംബുലൻസ് വിളിച്ച് ഉടനടി ആശുപത്രിയിലെത്തിച്ചു. ഹൃദയാഘാതം മൂലം മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനുശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ.