കുറഞ്ഞ പലിശക്ക് പണം എടുത്തു നൽകാമെന്ന് പറഞ്ഞ് കൊടകര കുഴൽപ്പണ കേസ് പ്രതികൾ പതിനേഴര ലക്ഷം രൂപ തട്ടിയതായി വീട്ടമ്മ. ഇതേതുടർന്ന് ഇരിങ്ങാലക്കുട പൊലീസിന് പരാതി നൽകി. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച കൊടുങ്ങല്ലൂർ സ്വദേശിനിയായ വീട്ടമ്മക്ക് രണ്ട് സഹകരണ ബാങ്കുകളിലായി 87 ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നു. കുറഞ്ഞ പലിശക്ക് പണം എടുത്തു നൽകാമെന്ന് പറഞ്ഞ് ഒരു പരിചയക്കാരിയാണ് രണ്ട് യുവാക്കളെ ഇവരുടെ അടുത്തെത്തിക്കുന്നത്. നാട്ടുകാർ ആയതിനാൽ തന്നെ സംശയമൊന്നും തോന്നിയില്ല. മറ്റൊരു ബാങ്കിൽ കരാർ എഴുതാനെന്നു പറഞ്ഞ് പലപ്പോഴായി വാങ്ങിയത് പതിനേഴര ലക്ഷം രൂപയാണ്. സംശയം തോന്നിയതോടെ വീട്ടമ്മ പൊതുപ്രവർത്തകരോട് വിവരം പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പിൻ്റെ വിവരം പുറത്തുവരുന്നത്. വൈകാതെ വീട്ടമ്മ ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകി.