എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ, യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്‌ടറുടെയും നഴ്‌സിന്റെയും സഹായത്തോടെ പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി.
Air India Flight Turbulence: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-സിഡ്‌നി വിമാനമായ എഐ 302 യാത്രമധ്യേ ആകാശത്തിൽ വച്ച് ആടിയുലഞ്ഞു. ഏഴ് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. യാത്രക്കാര്‍ക്ക് ചെറിയ ഉളുക്ക് സംഭവിച്ചതായി പരാതിപ്പെട്ടെന്ന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വൃത്തങ്ങള്‍ അറിയിച്ചു.
ബോയിംഗ് 787-800 വിമാനത്തിനാണ് ഉലച്ചിൽ അനുഭവപ്പെട്ടത്. എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ, യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്‌ടറുടെയും നഴ്‌സിന്റെയും സഹായത്തോടെ പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി.
ബുധനാഴ്‌ച പുലര്‍ച്ചെ വിമാനം സിഡ്‌നിയില്‍ ഇറങ്ങിയതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജര്‍ ഇവര്‍ക്കായി വൈദ്യസഹായം ഉറപ്പാക്കി. എന്നാല്‍ മൂന്ന് യാത്രക്കാര്‍ക്ക് മാത്രമേ ഇത് പ്രയോജനപ്പെടുത്തിയുള്ളൂ. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ലെന്ന് അടുത്ത വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് അറിയിച്ചു.
‘2023 മെയ് 16 ന് ഡല്‍ഹിയില്‍ നിന്ന് സിഡ്‌നിയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ എഐ 302 വിമാനത്തിന് യാത്രയ്ക്കിടെ കുലുക്കം അനുഭവപ്പെട്ടു. ഇത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ അസ്വസ്ഥതയുണ്ടാക്കി. വിമാനം സിഡ്‌നിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തു. മൂന്ന് യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കി. അവരില്‍ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യം വന്നില്ല. ഈ സംഭവം ഒരു നടപടിക്രമം എന്ന നിലയില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്’ എയര്‍ ഇന്ത്യയുടെ വക്താവ് പ്രസ്‌താവനയില്‍ പറഞ്ഞു.