ഡൽഹി എയിംസിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം തലവനായിരുന്ന ഡോ. പി വേണുഗോപാലിന് 1984 ഒക്ടോബർ 31 എന്നത് മറക്കാനാവാത്ത ദിനമായിരുന്നു. അന്ന് രാവിലെ 10 മണിയോടെ ഒരു ജൂനിയർ ഡോക്ടർ ഓടിക്കിതച്ചു മുറിയിലേക്കെത്തി, കേട്ടത് ‘‘മിസിസ് ഗാന്ധിയെ കാഷ്വാലിറ്റിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു’’ എന്ന വിവരം. വിവരം അറിഞ്ഞതും നേരെ ഇന്ദിരാഗാന്ധിക്ക് അരികിലേക്ക് ഓടിയെത്തുകയായിയുന്നു. ‘ഹാർട്ട്ഫെൽറ്റ്’ എന്ന പുസ്തകത്തിൽ ഇന്ദിരാ ഗാന്ധിക്ക് വെടിയേറ്റ ആ ദിവസത്തെപ്പറ്റി ഓർക്കുകയാണ് ഡോ. വേണുഗോപാൽ. ഡോ. പി.വേണുഗോപാൽ അരലക്ഷത്തിലേറെ ഹൃദയ ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. 1970കളിൽ ഇന്ത്യയിലെ ഹൃദയ ശസ്ത്രക്രിയാരംഗത്ത് പാശ്ചാത്യ രീതികൾ അവതരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം.
അന്ന് കാഷ്വാലിറ്റിയിലേക്ക് ഓടിയെത്തിയ വേണുഗോപാൽ രക്തത്തിൽ കുതിർന്നുകിടക്കുന്ന ഇന്ദിരയെണ് കണ്ടത്. ഉടൻ അവരെ ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റാൻ നിർദേശം നൽകി. അപൂർവമായ ഒ–നെഗറ്റിവ് രക്ത ഗ്രൂപ്പാണ് അവരുടേതെന്ന വസ്തുത ആശങ്ക ഇരട്ടിപ്പിച്ചു. തീയറ്ററിൽ, ഇന്ദിര ധരിച്ചിരുന്ന, ചോരയിൽ കുതിർന്ന സാരി മാറ്റവേ അവരുടെ ശരീരത്തിലും സാരിയിലും നിന്ന് വെടിയുണ്ടകൾ ചിതറിവീണു. സ്വന്തം അംഗരക്ഷകർ 33 തവണയാണ് അവർക്കുനേരെ നിറയൊഴിച്ചതെന്ന് പിന്നീടറിഞ്ഞു. ഇതിൽ 30 എണ്ണം അവരുടെ ശരീരത്തിൽ തുളച്ചുകയറി. ചിലത് ശരീരം തുളച്ചുപോയിരുന്നു. രക്തം കുത്തിവച്ചെങ്കിലും വെടിയുണ്ട തുളച്ചുകയറിയ മുറിവുകളിലൂടെ വീണ്ടും പുറത്തേക്കൊഴുകുന്ന സ്ഥിതിയായിരുന്നു.
ബൈപാസ് മെഷിനിന്റെ സഹായത്തോടെ.രക്തം വാർന്നുപോകുന്നതു തടയാനുള്ള ശ്രമമായിരുന്നു പിന്നീട് നടത്തിയത്. ആദ്യത്തെ ബുള്ളറ്റ് ഏറ്റപ്പോൾത്തന്നെ ഇന്ദിര നിലത്തുവീണിരുന്നു. കൂടെയുണ്ടായിരുന്നവർ ഭയപ്പെട്ട് തിരികെയോടി. കൂടെയുണ്ടായിരുന്നവർ ഇന്ദിരയെ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഒന്നോരണ്ടോ ബുള്ളറ്റുകൾ മാത്രമേ ശരീരത്തിൽ ഏൽക്കുമായിരുന്നുള്ളൂ. അങ്ങനെയെങ്കിൽ രക്ഷപ്പെടാനുള്ള സാധ്യതയും ഏറെയായിരുന്നെന്ന് ഡോക്ടർ കുറിക്കുന്നു. പക്ഷെ തൊട്ടരികിലെത്തിയ അക്രമികൾ തുരുതുരാ നിറയൊഴിച്ചു. നാലു മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ഡോക്ടർമാരും നഴ്സിങ് സ്റ്റാഫും ഇന്ദിരയുെട ജീവൻ രക്ഷിക്കാനുള്ള എല്ലാ വഴിയും നോക്കിയെങ്കിലും 2 മണിയോടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അൽപനേരത്തിനുശേഷം രാജീവ് എത്തി. വിമാനത്താവളത്തിൽനിന്ന് നേരിട്ട് ആശുപത്രിയിലേക്കാണ് എത്തിയത്. ഇന്ദിരയെ കിടത്തിയിരുന്ന മുറിയിലെത്തിയ അദ്ദേഹം ദുഃഖം കനത്ത മുഖത്തോടെ അമ്മയെ നോക്കിനിന്നു.