രാജ്യാന്തര ഫുട്ബാളിൽ ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോൾ മറ്റാർക്കും തകർക്കാനാവാത്ത റെക്കോർഡ് സ്വന്തമാക്കാൻ സിആർ-7 ഇറങ്ങുന്നുവെന്ന റിപ്പോർട്ടാണ് വരുന്നത്. ചൊവ്വാഴ്ച യൂറോ കപ്പ് യോഗ്യത റൗണ്ടിൽ ഐസ്‍ലൻഡിനെതിരെ ഇറങ്ങിയാൽ അന്താരാഷ്ട്ര ഫുട്ബാളിൽ 200 മത്സരം കളിക്കുന്ന ആദ്യ താരമെന്ന അതുല്യ നേട്ടമാണ് പോർച്ചുഗീസുകാരനെ കാത്തിരിക്കുന്നത്.
2003 ഓഗസ്റ്റിൽ കസാഖിസ്താനെതിരെയായിരുന്നു പോർച്ചുഗീസ് ജഴ്സിയിലെ റൊണാൾഡോയുടെ അരങ്ങേറ്റം. യൂറോ യോഗ്യത റൗണ്ടില്‍ ബോസ്‌നിയ ഹെർസഗോവിനക്കെതിരെ ശനിയാഴ്ച ഇറങ്ങുമ്പോള്‍ അത് റൊണാള്‍ഡോയുടെ 199ാമത്തെ മത്സരമാകും.
196 മത്സങ്ങള്‍ കളിച്ച കുവൈറ്റ് താരം ബദല്‍ അല്‍ മുതവയുടെ റെക്കോഡ് നേരത്തെ റൊണാള്‍ഡോ മറികടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നാഴികക്കല്ലിലേക്ക് പോർച്ചുഗീസ് താരം ചുവടുവെക്കുന്നത്.രാജ്യാന്തര ഫുട്‌ബാള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ. 122 ഗോളാണ് ഇതുവരെ നേടിയത്. മാർച്ചിൽ ലിച്ചെൻസ്റ്റീനിനെതിരെയും ലക്സംബർഗിനെതിരെയും ഇറങ്ങി റൊണാൾഡോ ഗോൾ നേടിയിരുന്നു.
109 ഗോൾ നേടിയ ഇറാന്റെ അലി ദേയിയാണ് ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് തൊട്ടുപിന്നിലുള്ളത്. ലയണൽ മെസ്സി 175 മത്സരങ്ങൾ അർജന്റീനക്കായി കളിച്ച് 103 ഗോളുകളാണ് നേടിയത്. റൊണാള്‍ഡോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ പോര്‍ച്ചുഗല്‍ ജഴ്‌സിയണിഞ്ഞത് പെപ്പെയാണ് -133. ലൂയിസ് ഫിഗോ (127), നാനി (112) എന്നിവരാണ് തൊട്ടുപിന്നില്‍. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നാസർ ക്ലബുകള്‍ക്കായി റൊണാള്‍ഡോ ഇതുവരെ 837 ഗോളുകള്‍ നേടിയിട്ടുണ്ട്.