കനേഡിയൻ സർക്കാരിന്റെ നാടുകടത്തൽ ഉത്തരവിനെത്തുടർന്ന് നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഏജന്റുമാർ നൽകിയ വ്യാജ പ്രവേശന രേഖ ഉപയോഗിച്ച് വിസ നേടിയവരാണു നടപടി നേരിടുന്നത്. പ്രതിഷേധം കനത്തതോടെ നാടുകടത്തൽ താൽക്കാലികമായി നിർത്തിവച്ചതായി കനേഡിയൻ സർക്കാർ അറിയിച്ചിട്ടുണ്ട്. പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഈ വിദ്യാഭ്യാസ തട്ടിപ്പിന് ഇരകളായവരിൽ ഏറെയും.
കനേഡിയൻ സർക്കാരിന്റെ ഉത്തരവിനെത്തുടർന്ന് എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് പഞ്ചാബിലെ ജലന്ധറിലുള്ള ജഗ്തർ ചന്ദ്. ടെയ്ലറിങ്ങ് ഷോപ്പ് നടത്തുന്ന ഇദ്ദേഹത്തിന് പ്രതിദിനം വെറും 500 രൂപ മുതൽ 700 രൂപ വരെയാണ് വരുമാനം. 2017 ലാണ് ജഗ്തർ ചന്ദിന്റെ മകൾ കാനഡയിലെ ടൊറന്റോയിൽ ഉപരിപഠനത്തിനായി പോയത്. അതിനായി കടമെടുത്ത 25 ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാനുമുണ്ട്. അതു തീരാൻ 20 വർഷം കൂടി വേണ്ടിവരുമെന്ന് ചന്ദ് പറയുന്നു.
”ഞാൻ പല ആളുകളോടായാണ് ഇത്രയും തുക കടം വാങ്ങിയത്. എനിക്ക് ഇപ്പോൾ തന്നെ 61 വയസായി. വരുമാനം കുറവായതിനാൽ എനിക്ക് സർക്കാർ ബാങ്കുകളിൽ ലോണിന് അപേക്ഷിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ഇപ്പോൾ കടമെടുത്ത തുകയുടെ പലിശ മാത്രമാണ് നൽകുന്നത്. ഉപരിപഠനത്തിന് ശേഷം എന്റെ മകൾക്ക് കാനഡയിൽ ജോലി ലഭിച്ചാൽ ബാക്കി തുക തിരിച്ചടക്കാനാകും എന്ന പ്രതീക്ഷയിലായിരുന്നു”, ചന്ദ് സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞു.
കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണി നേരിടുകയാണ്. തന്റെ മകൾ തിരിച്ചെത്തിയാൽ കുടുംബത്തിന്റെ പ്രതീക്ഷകൾ തകരുമെന്ന് ചന്ദ് പറയുന്നു.