നിത്യോപയോഗസാധനങ്ങളുടെ കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടാതെ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ് സാധനങ്ങൾക്ക് വർധിച്ചിരിക്കുന്നത്.
സർക്കാരിന്റെ രണ്ടാമൂഴത്തിലും വൻവിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടിയാകുമ്പോൾ ജനങ്ങൾ അക്ഷരാർത്ഥത്തിൽ നട്ടം തിരിയുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവുമുണ്ടാവുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിദേശയാത്ര സംബന്ധിച്ച് നടത്തിയ വാർത്താസമ്മേളത്തിൽ പറഞ്ഞ കാര്യങ്ങൾ ഒരു ഉയർന്ന ഉദ്യോഗസ്ഥന് ചെയ്യാവുന്ന കാര്യങ്ങളാണ്. ഈ കൊച്ചുകാര്യങ്ങൾക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ പോകേണ്ട കാര്യമില്ല.
ഈ യാത്ര രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ഉല്ലാസയാത്രയാണ്. സർക്കാർ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിർത്തി ജനങ്ങൾക്ക് ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങൾ ഉറപ്പ് വരുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.