അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഭീകരാക്രമണത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടി വന്ന ദിവസമാണ് 2001 സെപ്റ്റംബര്‍ 11. ന്യൂയോര്‍ക്ക് സിറ്റിയിലും വാഷിംഗ്ടണ്‍ ഡിസിയിലുമായി നടന്നആക്രമണത്തില്‍ 3000ലധികം പേരാണ് കൊല്ലപ്പെട്ടത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലേക്കും വീര്‍ജിനിയയിലെ പെന്റഗണ്‍ കേന്ദ്രത്തിലുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഈ കേന്ദ്രങ്ങളിലേക്ക് വിമാനം ഇടിച്ചിറക്കിയായിരുന്നു ആക്രമണം.
9/11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ആണെന്നാണ് കരുതപ്പെടുന്നത്. മുസ്ലീം ബ്രദര്‍ഹുഡിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഇയാള്‍.
1990കളില്‍ അമേരിക്കയിൽ വിമാനങ്ങള്‍ തകര്‍ത്ത് ആക്രമണം നടത്തുക എന്ന പദ്ധതിയുമായാണ് ഖാലിദ് രംഗപ്രവേശം ചെയ്തതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ഉദ്യമം പരാജയപ്പെട്ടതോടെ ഖാലിദ് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനവുമായി കൈകോര്‍ത്തു. അതിന്റെ ഫലമാണ് 9/11 ആക്രമണം.
അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് പേരേ കൂടി ഇപ്പോള്‍ തിരിച്ചറിഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം നടന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.
9/11 ആക്രമണത്തിന് 22 വയസ്സ് തികയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലപ്പെട്ട രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞത്. ഒരു സ്ത്രീയുടെയും പുരുഷന്റെയും അവശിഷ്ടങ്ങളാണ് തിരിച്ചറിഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏകദേശം 1649 പേരെയാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ മെഡിക്കല്‍ എക്‌സാമിനര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചത്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ ഡിഎന്‍എ സ്വീകന്‍സിംഗ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ച് വരുന്നത്.
ഇതേ സാങ്കേതിക വിദ്യയാണ് യുഎസ് സൈന്യത്തിലെ കാണാതായ സര്‍വ്വീസ് അംഗങ്ങളെ തിരിച്ചറിയാനും ഉപയോഗപ്പെടുത്തുന്നത്. കൂടാതെ കഴിഞ്ഞ മാസം മൗയില്‍ നടന്ന കാട്ടുതീയില്‍ കൊല്ലപ്പെട്ട നൂറിലധികം പേരുടെ മൃതാവശിഷ്ടങ്ങള്‍ തിരിച്ചറിയാനും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്.
ALSO READ:പിക്കപ്പ് ഓട്ടോ വഴിയാത്രക്കാരിയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം; നാല് പേർക്ക് പരിക്ക്