കോഴിക്കോട്ടെ ഹോട്ടൽ വ്യവസായി സിദ്ദിഖിന്റെ കൊലപാതകം കേരളത്തിൽ ഉണർത്തുന്നത് ഇലന്തൂർ നരബലി സമ്മാനിച്ച നടുക്കം തന്നെയാണ്. വെട്ടി നുറുക്കപ്പെട്ട സിദ്ദിഖിന്റെ ശരീര ഭാഗങ്ങൾ ലഭിച്ചപ്പോൾ ഇലന്തൂർ നരബലിയിൽ കൊലപ്പെട്ട റോസ്ലിനേയും പത്മത്തേയും മലയാളികൾ ഓർത്തു. അവിടെ പ്രതികൾ ഷാഫി, ഭഗവൽ സിംഗ്, ലൈല എന്ന മൂവർ സംഘം. ഇവിടെയും പ്രതികൾ മൂവർ സംഘം തന്നെ- ഷിബിലി, ആഷിഖ്, ഫർഹാന. അവിടെ ലൈലയും ഭഗവൽ സിംഗും ഭാര്യ ഭർത്താക്കന്മാർ. ഇവിടെ ഷിബിലിയും ഫർഹാനയും കമിതാക്കൾ. രണ്ട് കേസിലും ലക്ഷ്യം ധനസമ്പാദനം തന്നെ.
അന്ന് സംഭവിച്ചത്….
2022 സെപ്റ്റംബർ 26-ാം തിയതി പത്മ എന്ന സ്ത്രീയുടെ കാണാതാകുന്നതോടെയാണ് ഇലന്തൂർ നരബലിയുടെ രക്തമുറയുന്ന കൊലപാതകം ചുരുളഴിയുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമായിരുന്നു കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്.
പൊലീസ് ആദ്യം അന്വേഷിക്കുന്ന പത്മയുടെ തിരോധാനമാണ് നരബലിയുടെ ചുരുളഴിക്കുന്നതെങ്കിലും ബലി നൽകാൻ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ്. സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാം എന്ന് ഷാഫി റോസ്ലിനോട് പറഞ്ഞു. തുടർന്ന് തിരുവല്ലയിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച ശേഷം റോസ്ലിനെ കട്ടിലിൽ കിടത്തി. പിന്നാലെ റോസ്ലിനെ ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി. തുടർന്ന് ഭഗവൽ സിംഗിന്റെ ഭാര്യ ലൈല റോസ്ലിന്റെ കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ച് ചോര വീഴ്ത്തി മുറിയിൽ തളിച്ച് ഭാഗ്യത്തിനായി പ്രാർത്ഥിച്ചു.