ഓട്ടോ ഡ്രൈവറായ ആലപ്പുഴ കക്കായം സ്വദേശി ഷിഹാബുദ്ദീൻ സ്കൂൾ ബസിന്റെ ഡ്രൈവറും കൂടിയാണ്. നാഗ്പൂരിൽ നടക്കുന്ന ദേശീയ ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് മകൾ നിദ ഫാത്തിമയെ തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് ഷിഹാബുദ്ദീനും കുടുംബവും അതിയായി സന്തോഷിച്ചു. മത്സരത്തിനായി നാഗ്പുരിലേക്ക് വലിയ ആഹ്ലാദത്തോടെ തന്നെ മകളെ കേരള ടീമിനൊപ്പം ട്രെയിനിൽ യാത്രയാക്കി. ഒരു ദേശീയ താരമായി മകൾ തിരികെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷിഹാബുദ്ദീന്റെ കക്കായത്തുള്ള സുഹറ മൻസിലിലേക്ക് ഒരാഴ്ചയക്ക് ശേഷം നിദയെത്തി,ചേതനയറ്റ്.
വെള്ളത്തുണിയിൽപൊതിഞ്ഞ ആ ചേതനയറ്റ ശരീരം കാണുമ്പോഴാണ് സഹോദരൻ നബീലും തിരിച്ചറിയുന്നത് തന്റെ ഇത്തി ഇനി വിളി കേൾക്കില്ലെന്ന്…ദേശീയ ജൂനിയർ സൈക്കൾ പോളോ ചാമ്പ്യൻ ഷിപ്പിന് പോയി നാഗ്പുരിൽ വെച്ച് നിദ മരിച്ചിട്ട് ഇപ്പോൾ മൂന്ന് മാസമായി. തന്റെ മകളുടെ മരണകാരണം തേടി ഇപ്പോഴും അലയുകാണ് ഷിഹാബുദ്ദീനും കുടുംബവും. പൊന്നാമനയുടെ വേർപാടിൽ ഷിഹാബുദ്ദീന്റെ ഭാര്യ അൻസില മാനസികമായി തകർന്ന ഭാര്യയെ തനിചാക്കി തനിക്ക് ജോലിക്ക് പോകുവാന്‍കൂടി ഭയമാണെന്നും നീതിക്ക് വേണ്ടി മുട്ടാത്ത വാതിലുകളില്ലെന്നും ഷിഹാബ് പറയുന്നു.
ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്നാണ് നിദ ചികിത്സതേടിയ നാഗ്പുരിലെ ശ്രീകൃഷ്ണ ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. ‘മൂന്ന് മാസമായി എന്റെ മകൾ മരിച്ചിട്ട്. എങ്ങനെയാണ് അവൾ മരിച്ചതെന്ന് ഒരു സംവിധാനങ്ങൾക്കും ഇതുവരെ പറയാൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ എന്റെ കുഞ്ഞിന് മരുന്ന് മാറി കുത്തിവെച്ചതാണ് എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. എന്റെ കുഞ്ഞിനെ കൊന്നവർ ഇപ്പോഴും സുഖമായി കഴിയുമ്പോൾ ഞങ്ങൾ ഓരോ ദിവസം നീറിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ പൊന്നുമോൾ എങ്ങനെ മരിച്ചെന്ന് അറിയാതെ ഞങ്ങൾക്ക് എങ്ങനെ ശരിയായി ഒന്ന് ഉറങ്ങാൻ പറ്റും’ ഷിഹാബുദ്ദീൻ ചോദിക്കുന്നു.
മരണം നടന്ന ഒരു മാസത്തിന് ശേഷമാണ് ഷിഹാബിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചത്. അതും നാഗ്പുരിലെ മലയാളി അസോസിയേഷനുകൾ പല ഓഫീസുകളും കയറിയിറങ്ങിയിട്ടാണ് ലഭ്യമാക്കി നൽകിയത്. മരണം കാരണം എന്താണെന്ന് ഇതിൽ കൃത്യമായി പറയുന്നില്ല. സാമ്പിളുകളും മറ്റും പതോളജി ലാബുകളിലേക്ക് അയക്കാനുള്ള നിർദേശമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഭക്ഷ്യവിഷബാധയാണെന്ന് അതിൽ പറയുന്നില്ല. ഭക്ഷണത്തിന്റെ സാമ്പിളും ലാബിലേക്ക് അയക്കാൻ പറഞ്ഞിട്ടുണ്ട്. എല്ലാം അയച്ചു. മൂന്ന് മാസമായി കാത്തിരിപ്പ് തുടരുകയാണ്, ഇതുവരെ മറ്റൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഷിഹാബ് പറയുന്നു.
‘മകളുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നത് ഒരു പിതാവ് എന്ന നിലയിൽ എന്റെ കടമയാണ്. മരണത്തിന് പിന്നാലെ അമ്പലപ്പുഴ സിഐ എന്റെ മൊഴിയെടുക്കാൻ വന്നിരുന്നു. ഈ സമയത്ത് പരാതി ഞാൻ എഴുതി നൽകേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്നാണ് പറഞ്ഞത്. എല്ലാം ഞങ്ങൾ നോക്കാമെന്നാണ് പറഞ്ഞത്. നാഗ്പുർ ധന്തോളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അവളെ ചികിത്സിച്ച ആശുപത്രിയുള്ളത്. അവിടേയും ചോദിച്ചു. ഞാൻ പരാതി എഴുതി തരണോ എന്നത്. അവരും പറഞ്ഞത്, മലയാളി അസോസിയേഷന്റേതടക്കം നാലഞ്ച് പരാതികൾ നിലവിൽ ഇവിടെയുണ്ടെന്നും അതിന്മേലുള്ള അന്വേഷണം നടക്കുന്നതിനാൽ നിങ്ങൾ പരാതി തരേണ്ടതില്ലെന്നുമാണ്’ ഷിഹാബുദ്ദീൻ പറഞ്ഞു.