പറക്കും തളികകളില്‍ വന്നിറങ്ങുന്ന പച്ചയോ നീലയോ നിറത്തിലുള്ള നീണ്ട് മെലിഞ്ഞ ശരീരവും വലിയ കണ്ണുകളുമുള്ള ഒരു രൂപമാണ് അന്യഗ്രഹ ജീവികള്‍ എന്ന് പറയുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്നത്.
ശൂന്യാകശത്തില്‍ ഏതെങ്കിലും കോണുകളില്‍ നിന്ന് ഭൂമിയിലേക്ക് വിരുന്നെത്തുന്ന ജീവികളും അവരെത്തുന്ന വാഹനങ്ങളും എക്കാലത്തും പലര്‍ക്കും കൗതുകമുള്ള വിഷയങ്ങളാണ്.
ഒരേസമയം കൗതുകവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന ആകാശത്തെ ചില അജ്ഞാത വസ്തുക്കളെ വളരെ ഗൗരവപൂര്‍വം കാണാനായി തയാറെടുക്കുകയാണ് നാസ. യുഎഫ്ഒ അഥവാ അണ്‍ ഐഡന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബ്ജറ്റുകളെ കൃത്യമായി പഠിച്ച് ദുരൂഹത നീക്കി അന്യഗ്രഹജീവികളെക്കുറിച്ചുള്ള നമ്മുടെ കഥകളുടെ നെല്ലും പതിരും തിരിച്ചെടുക്കാനാണ് നാസയുടെ നീക്കം. പഠനങ്ങള്‍ക്കായി അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിനോണ്‍ (യുഎപി) റിസര്‍ച്ചിന് പുതിയ തലവനെ നാസ നിയമിച്ചിരിക്കുകയാണ്.
ആകാശത്തെ ചില നിഗൂഢസംഭവങ്ങള്‍ അന്യഗ്രഹ ജീവികളില്‍ നിന്ന് രൂപപ്പെട്ടതാണോ എന്നുള്‍പ്പെടെ യുഎപി റിസര്ച്ച് പരിഗണിക്കും.
ചക്രവാളത്തിന്റെ താഴ്ന്ന ഭാഗത്ത് കാണപ്പെട്ടിരുന്ന ബോട്ടുകളുടേയും ഉയര്‍ന്ന് പറക്കുന്നതായി കാണപ്പെട്ട ബലൂണുകളുടേയും ദൃശ്യങ്ങള്‍ പരിശോധിച്ച് യുഎപി ചില നിരീക്ഷണങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യുഎപി സംഭവങ്ങളില്‍ ഒന്നില്‍പ്പോലും അന്യഗ്രഹജീവികളുടെ പങ്ക് തെളിയിക്കുന്ന ഒരു വിവരവും ഗവേഷണസംഘത്തിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ചില ഭൗമ പ്രതിഭാസങ്ങളുടേയും വിമാനങ്ങളോ ആകാമെന്ന് ഉള്‍പ്പെടെ സംഘം സംശയിക്കുന്നു. എന്നിരിക്കിലും ഒരു വ്യക്തമായ വിശദീകരണം ലഭിക്കാന്‍ ഇതുവരെയുള്ള പഠനങ്ങള്‍ പര്യാപ്തമല്ല.
മറ്റ് ഐജന്‍സികളുമായി കൂടി ചേര്‍ന്ന് ഈ ദുരൂഹതകള്‍ അഴിച്ചെടുക്കുമെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.
യുഎഫ്ഒയെക്കുറിച്ച് ഔദ്യോഗികമായി ഗൗരവതരമായി അന്വേഷിക്കുമെന്ന് നാസ തുറന്ന് പ്രസ്താവിച്ചിരിക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. യുഎഫ്ഒകളെക്കുറിച്ചുള്ള ഒരു സ്വതന്ത്ര റിപ്പോര്‍ട്ടിന് മറുപടിയായാണ് തങ്ങള്‍ അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിനോണ്‍ ഗവേഷണത്തിന് തുടക്കമിട്ടതായി നാസ വ്യക്തമാക്കിയത്.
നാസ ആദ്യം യുഎപി റിസര്‍ച്ച് ഡയറക്ടറുടെ പേര് മറച്ചുവെച്ചിരുന്നു, എന്നാല്‍ പിന്നീട് അത് മാര്‍ക്ക് മക്‌നെര്‍നിയാണെന്ന് ഏജന്‍സി സൂചിപ്പിക്കുകയായിരുന്നു.
ALSO READ:ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു