കണ്ണൂര്‍ തളിപ്പറമ്പില്‍ സിപിഐഎം- സിപിഐ പോര് രൂക്ഷമാകുന്നു. നേതാക്കളെ സിപിഐഎംകാര്‍ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാണ് സിപിഐയുടെ ആരോപണം. ഇന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ മാര്‍ച്ചും നടത്തും.
നാളുകളായി പ്രദേശത്ത് സിപിഐഎം-സിപിഐ അഭിപ്രായതര്‍ക്കങ്ങള്‍ നിലനിന്നുവരികയായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് തളിപ്പറമ്പ്.
എന്നിട്ടും പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കാണാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. നേരത്തെ എല്‍ഡിഎഫിന്റെ കുടുംബസംഗമത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നതും ഏറെ ചര്‍ച്ചയായിരുന്നു.
പ്രദേശത്തെ പ്രമുഖ നേതാവായ കോമത്ത് മുരളീധരനും സംഘവും സിപിഐഎം വിട്ട് സിപിഐയില്‍ ചേര്‍ന്നത് മുതലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്.
നവനീതെന്ന സിപിഐഎം പ്രവര്‍ത്തകനെ സിപിഐ നേതാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന പരാതിയില്‍ കേസെടുത്തതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പുതിയ പ്രശ്‌നം. ഇത് ഒരു കള്ളക്കേസാണെന്ന് സിപിഐ ആരോപിക്കുന്നു.
വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നത്. വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും ഇത് പൊലീസിനും അറിയാവുന്നതാണെന്നും സിപിഐ നേതാക്കള്‍ ആരോപിക്കുന്നു.
ALSO READ:ഉത്തർപ്രദേശിൽ വൻ വാഹനാപകടം: ബസും വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ അടക്കം 7 പേർ മരിച്ചു