37 വ്യാജ സീലുകളുമായി 3 യുവാക്കളെയാണ് ഇന്നലെ പോലീസ് അറസ്ററ് ചെയ്തത്. കാസർഗോഡ് സ്വദേശികളാണ് പ്രതികൾ. വിവിധ ബാങ്കുകൾ, കോളേജുകൾ, ഡോക്ടർമാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം സീലുകൾ ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. കൊറിയയിലെ ഓട്ടോമൊബൈൽ മേഖലയിലേക്ക് തൊഴിലാളികളെ കയറ്റി വിടുന്നതിനായാണ് വ്യാജ സീലുകൾ നിര്മിച്ചതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. കൊറിയയിലേക്ക് പോകാനുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എറണാകുളത്തെ ഓട്ടോ മൊബൈൽ സ്ഥാപനങ്ങളുടെ പേരിൽ ഉണ്ടാക്കും. പോകുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുക ഉണ്ടെന്ന് കാണിക്കാനായി വ്യാജ സ്റ്റേറ്റ്മെന്റും തയ്യാറാക്കും. ഡോക്ടർമാരുടെ പേരിൽ വ്യാജ മെഡിക്കൽ സെർട്ടിഫിക്കറ്റും ഉണ്ടാക്കും. റിക്രൂട്മെന്റുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇതുപോലെ വ്യാജമായി ഉണ്ടാക്കുന്നതിനാണ് സംഘം വ്യാജമായി സീലുകൾ നിർമിച്ചത്. ഇത്തരത്തിൽ 8 പേരെ ഇവർ കൊറിയയിലേക്ക് അയച്ചിട്ടുണ്ട്.