യുപിയിൽ വനിതാ ജഡ്‌ജിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി കുടുംബം. വനിതാ ജഡ്‌ജിയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിൻ്റെ പരാതി. ശനിയാഴ്ച ജഡ്‌ജ് ആയ ജ്യോത്സന റായ് കോടതിയിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടികിടന്നതിനാൽ പോലീസ് എത്തി വാതിൽ തുറക്കുകയായിരുന്നു. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മുറിക്കുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അതിൽ ആരുടേയും പേര് പരാമർശിച്ചട്ടില്ലെന്നും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ ഇതൊരു ആത്മഹത്യ അല്ലെന്നും കൊലപാതകം ആണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പോലീസിൽ കുടുംബം പരാതി നൽകിയതിനെ തുടർന്ന് കൊലപാതകകുറ്റം ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.