തമിഴ്‌നാട് ദിണ്ഡിഗലിൽ ഓടുന്ന ബസിൽ നിന്ന് ഗർഭിണിയായ ഭാര്യയെ ഭർത്താവ് തള്ളിയിട്ട് കൊലപ്പെടുത്തി. മരിച്ചത് 19 വയസുള്ള വളർമതി. പ്രതി പാണ്ട്യൻ അറസ്റ്റിലായി. അച്ഛൻ സമ്മാനമായി നൽകുന്ന ടു വീലർ വാങ്ങാനുള്ള യാത്രയിലാണ് സംഭവം നടക്കുന്നത്. ബസിൽ കയറുന്നതിന് മുൻപ് തന്നെ പ്രതി മദ്യപിച്ചിരുന്നു. ബസിൻ്റെ പുറകുവശത്ത് വാതിലിനോട് ചേർന്നാണ് ഇരുവരും ഇരുന്നത്. യാത്രക്കിടെ നിസ്സാര കാര്യങ്ങൾ പറഞ്ഞു തർക്കം തുടങ്ങി. കണവൈപെട്ടി എന്ന സ്ഥലത്തെത്തിയപ്പോൾ അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ബസിൽ നിന്നും തള്ളിയിടുകയായിരുന്നു.
ബസിൻ്റെ പുറകുവശത്ത് മറ്റു യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആരും സംഭവമറിഞ്ഞില്ല. പ്രതി തന്നെ മുന്നിൽ എത്തി കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും പോലീസ് സംഭവസ്ഥലത്തെത്തുകയും ചെയ്തു. അപ്പോഴേക്കും വളർമതി മരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 24 കാരനായ പാണ്ട്യൻ 8 മാസം മുൻപാണ് വളർമതിയെ വിവാഹം ചെയ്തത്.