ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡൽഹി ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ). മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലായി എൻഐഎയുടെ റെയ്ഡ് പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ഡൽഹിയിലെ മൂന്ന് ഇടങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. മുംബയിലെ വിക്രോളി പ്രദേശത്തുളള അബ്ദുൽ വാഹിദ് ഷെയ്ഖിന്റെ വീട്ടിലും ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. മുംബയിലെ ട്രെയിൻ സ്ഫോടനക്കേസിൽ കുറ്റവിമുക്തനായ പ്രതിയാണ് ഷെയ്ഖ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും ഷഹീൻ ബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടക്കുന്നതായും എൻഐഎ വ്യത്തങ്ങൾ അറിയിച്ചു. തമിഴ്നാട്ടിൽ 10 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മധുര, ചെന്നൈ, തേനി, ഡിണ്ടിഗൽ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടന്നുവരികയാണ്.
മഹാരാഷ്ട്രയിലെ പല സ്ഥലങ്ങളിലും എൻഐഎ റെയ്ഡ് നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം കേരളത്തിലെ തൃശൂർ, എറണാകുളം, മലപ്പുറം, വയനാട്, ജില്ലകളിലെ മുൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിട്ടുണ്ടായിരുന്നു