മലയാളിക്ക് മറക്കാനാവാത്ത ഇന്നച്ചൻ; ഓര്‍മ്മകള്‍ക്ക് ഒരു വയസ്
ഇന്ന് ഇന്നസെന്റിന്റെ ഒന്നാം ചരമവാർഷിക ദിനമാണ്. നടനും നിർമ്മാതാവും സംഘാടകനും ജനപ്രതിനിധിയുമായുമൊക്കെ ഓർമ്മകളിൽ ജീവിക്കുന്ന ഇന്നസെന്റ് ഒരുപാട് പേർക്ക് പ്രചോദനവും അതിജീവനപോരാട്ടത്തിന്റെ അടയാളവുമാണ്.
തീയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ കഥാപാത്രങ്ങൾ മുതൽ വെറുപ്പിക്കുന്ന വില്ലൻ വേഷങ്ങൾ വരെ അദ്ദേഹത്തിന് വഴങ്ങി.
ജീവിതം ഒരു ചിരിയരങ്ങാക്കിയ നടനായിരുന്നു ഇന്നസെന്റ്.
വേറിട്ട ശരീരഭാഷയും ഹാസ്യവും തൃശ്ശൂർ ഭാഷാശൈലിയും ചേരുംപടി ചേർന്നപ്പോൾ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകഹൃദയത്തിൽ ഇടം തേടി.
ജീവിതാനുഭവങ്ങളിൽ നിന്നും ആർജ്ജിച്ച കരുത്തായിരുന്നു ഇന്നസെന്റിന്റെ പല കഥാപാത്രങ്ങളുടേയും കാതൽ.
മാന്നാർ മത്തായിയായും കെ കെ ജോസഫായും കിട്ടുണ്ണിയായും ഈനാശുവായും പൊതുവാളായും സ്വാമിനാഥനായുമൊക്കെ ഇന്നസെന്റ് ചിരിയുടെ മാലപ്പടക്കത്തിന് തീയേറ്ററുകളിൽ തിരി കൊളുത്തി.