ലണ്ടൻ: ഫ്രഞ്ച് സൂപ്പർതാരം കീലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ലിവർപൂൾ. റയൽ മാഡ്രിഡിലെത്താനുള്ള താൽപര്യം എംബാപ്പെ നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ 2022ൽ ഈ നീക്കം പരാജയപ്പെട്ടിരുന്നു. പുതിയ സീസണിന് മുന്നോടിയായി എംബാപ്പെയെ സ്വന്തമാക്കാൻ റയൽ മുന്നോട്ടുവരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ എംബാപ്പെയ്ക്കുവേണ്ടി റയൽ മാഡ്രിഡുമായി മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയാണ് ലിവർപൂൾ.
ഫ്രഞ്ച് സൂപ്പർതാരത്തിനായി 300 മില്യൺ ഡോളറിലധികം നൽകാൻ ഇംഗ്ലീഷ് ക്ലബ് തയ്യാറാണ്. എംബാപ്പെയെ താൻ എത്രമാത്രം ആരാധിച്ചിരുന്നുവെന്നും അദ്ദേഹവുമായി കരാർ ഒപ്പിടാൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നും ജർഗൻ ക്ലോപ്പ് എപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. നേരത്തെയും എംബാപ്പെയ്ക്കുവേണ്ടി ലിവർപൂൾ രംഗത്തുവന്നെങ്കിലും ട്രാൻസ്ഫർ ഫീ അവർക്ക് താങ്ങാവുന്നതായിരുന്നില്ല. ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ സാമ്പത്തികഭദ്രത ലിവർപൂളിനുണ്ടെന്നാണ് റിപ്പോർട്ട്.
റയൽ മാഡ്രിഡ് അടുത്തിടെ ജൂഡ് ബെല്ലിംഗ്ഹാമിനെ 100 മില്യൺ ഡോളറിന് കരാർ ഒപ്പിട്ടതോടെ എംബാപ്പയുടെ കാര്യത്തിൽ സ്പാനിഷ് ക്ലബ് പിന്നോട്ടാണ്. ഇതോടെയാണ് ലിവർപൂൾ രംഗത്തെത്തുന്നത്. ചാംപ്യൻസ് ലീഗിലെ ക്ലബിന്‍റെ മോശം പ്രകടനത്തോടെ പി.എസ്ജിയിൽ തുടരാൻ എബാപ്പെയ്ക്ക് താൽപര്യമില്ല.
“കഴിഞ്ഞ വർഷം പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നുവെന്ന് എല്ലാവർക്കും അറിയാം, പക്ഷേ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. കായികപരമായ കാര്യങ്ങളിലും വ്യക്തിപരമായും. എന്റെ രാജ്യം വിടുന്നത് ശരിയായ കാര്യമായിരുന്നില്ല. ഇതിന് ഒരു വികാരപരമായ വശമുണ്ട്, കായിക പദ്ധതിയും മാറി. സ്‌പോർട്‌സ് പ്രോജക്റ്റിനെക്കുറിച്ച് ക്ലബ് അധികൃതരുമായി മാസങ്ങളോളം സംസാരിച്ചു,”- കഴിഞ്ഞ വേനൽക്കാലത്ത് എംബാപ്പെ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധിച്ചാണ് എംബാപ്പെ കളി പഠിച്ചത്. മാഡ്രിഡ് ജഴ്സിയിൽ കളിക്കുകയെന്നതാണ് തന്‍റെ ഏറ്റവും വലിയ ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 2022ലെ ട്രാൻസ്ഫർ വിൻഡോയിൽ, റയലിലേക്കുള്ള നീക്കം പരാജയപ്പെട്ടതോടെ പിഎസ്ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഏതായാലും എംബാപ്പെയെ ലിവർപൂൾ റാഞ്ചുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ അത്, ക്ലബ് ഫുട്ബോളിലെ എക്കാലത്തെയും റെക്കോർഡ് തുകയ്ക്കായിരിക്കുമെന്നാണ് വിവരം.