ഉത്തർപ്രദേശിൽ പതിനെട്ടുകാരി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. അയൽവാസികളായ രണ്ടുപേരുടെ നിരന്തര പീഡനം സഹിക്കവയ്യാതെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
യുപിയിലെ ഫത്തേപൂരിൽ ശനിയാഴ്ചയാണ് സംഭവം. ഫത്തേപൂരിലെ ഹുസൈൻഗഞ്ചിലാണ് പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്.
അയൽവാസികളുടെ പീഡനത്തിൽ മനം മടുത്താണ് കുട്ടി ജീവനൊടുക്കിയതെന്ന് രക്ഷിതാക്കൾ.
രണ്ടുപേർ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യാറുണ്ട്. മകൾ വീടിന് പുറത്തിറങ്ങുമ്പോഴെല്ലാം ശല്യം ചെയ്യും. ബലാത്സംഗശ്രമം വരെ നടന്നതായും കുടുംബം.
പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് വിജയ് ശങ്കർ മിശ്ര പറഞ്ഞു.
അതേസമയം, പ്രതികളെ പിടികൂടും വരെ പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇരയുടെ കുടുംബം.