കേരളത്തിൻ്റെ രണ്ടാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഉച്ചയ്ക്ക് 1.05 ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. വീഡിയോ കോൺഫറൻസിംഗിലൂടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തോടൊപ്പം രാജ്യത്തെ മറ്റ് എട്ട് സംസ്ഥാനങ്ങളിലെ വന്ദേഭാരത് സർവീസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും കേരള റൂട്ടിൽ മാത്രമോടുന്ന രണ്ടാം വന്ദേഭാരതിന് സ്വീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വന്ദേ ഭാരത് പുതിയ ഭാരതത്തിന്റെ പുതിയ ആവേശത്തിൻ്റെയും ഉത്സാഹത്തിൻ്റെയും പ്രതീകമാണെന്ന് ഉദ്ഘാടനം നിർവഹിക്കവേ പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് രാജ്യം മുഴുവനെയും ബന്ധിപ്പിക്കുന്ന കാലം വിദൂരമല്ല. ജനാധിപത്യം, ജനസംഖ്യാശാസ്ത്രം, വൈവിദ്ധ്യം എന്നിവയിൽ ഭാരതം എത്രത്തോളം ശക്തമാണ് എന്നതിന് ഉദാഹരണമാണ് ജി20യുടെ വിജയം. ഭാരതത്തിൻ്റെ വൈദഗ്ധ്യത്തെക്കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. റെയിൽവേ സ്റ്റേഷനുകളുടെ ജന്മദിവസം ആഘോഷിക്കാൻ റെയിൽവേ ആരംഭിച്ചതിൽ സന്തോഷം ഉണ്ടെന്നും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചുകൊണ്ട് പറഞ്ഞു.