വീട് നിർമാണത്തിന് സ്വകാര്യ ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തുന്നതിൻ്റെ മണിക്കൂറുകൾക്ക് മുന്ന് യുവാവ് ജീവനൊടുക്കി. മണലൂർ പഞ്ചായത്തിലെ ആറാം വാർഡ് ചെമ്പൻ വിനയൻ്റെ മകൻ വിഷ്ണു (27) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വീടിൻ്റെ നിർമാണത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക് കാഞ്ഞാണി ശാഖയിൽ നിന്നും പിതാവ് വിനയൻ 8 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിൽ പലിശ കുറച്ച് അടച്ചുതീർത്തിരുന്നു. ബാക്കിയുള്ള തുക അടക്കാൻ ബാങ്ക് ആവശ്യപ്പെട്ട അവധി കഴിഞ്ഞിരുന്നു. തുടർന്ന് ഇന്ന് വീടൊഴിഞ്ഞു താക്കോൽ കൈമാറണമെന്ന് ബാങ്ക് അധികൃതർ പറഞ്ഞിരുന്നു. വീട്ടുകാർ സാധനങ്ങൾ എല്ലാം ഒതുക്കി ബന്ധുവീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുന്നതിനിടെയാണ് യുവാവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതരുടെ ഭീഷണിയിൽ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും കോവിഡ് വന്നതോടെയാണ് തിരിച്ചടവിൽ കുടിശ്ശിക വന്നതെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.