രാഖിശ്രീ യുവാവിനെ പരിചയപ്പെട്ടത് ആറുമാസം മുൻപ്, കുട്ടിക്ക് മൊബെെൽ ഫോൺ ഉൾപ്പെടെ യുവാവ് നൽകിയിരുന്നു, മെസേജുകളിലും കത്തുകളിലും ഭീഷണിയില്ല പ്രണയം മാത്രമെന്ന് പോലീസ് .
തിരുവനന്തപുരം ചിറയിൻകീഴിൽ പത്താം ക്ലാസ് വി ദ്യാർഥിനിയായിരുന്ന രാഖിശ്രീ തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ചിറയിൻകീഴ് സ്വദേശിയായ യുവാവിൻ്റെ ശല്യം സഹിക്കവയ്യാതെയാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് പെണകുട്ടിയുടെ അച്ഛൻ രാജീവ് ആരോപിക്കുന്നത്.ചിറയിൻകീഴ് പുളിമൂട്ടുകടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ രാഖിശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. പതിനാറു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
ചിറയിൻകീഴ് ശാർക്കര ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രാഖിശ്രീ. മികച്ച വിജയമാണ് എസ്എസ്എൽസി പരീക്ഷയിൽ രാഖിശ്രീ സ്വന്തമാക്കിയത്.എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ രാഖിശ്രീ അന്ന് പകൽ സ്കൂളിലെത്തി കൂട്ടുകാരെ കാണുകയും ചെയ്തിരുന്നു.
അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് രാഖിശ്രീ ശനിയാഴ്ച വീട്ടിൽ തിരിച്ചെത്തിയത്.
പുളിമൂട്ടുകടവ് സ്വദേശിയുമായുള്ള പരിചയമാണ് രാഖിശ്രീയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്.
ആറുമാസം മുൻപ് സ്കൂളിൽ നടന്ന ക്യാമ്പിൽ വച്ചാണ് യുവാവുമായി പെൺകുട്ടി പരിചയപ്പെടുന്നതെന്നാണ് സൂചനകൾ.
പരിചയം പിന്നീട് വളരുകയായിരുന്നു. ഇതിനിടയിൽ ഇയാൾ രാഖിശ്രീക്ക് ഒരു മൊബെെൽഫോൺ നൽകിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്.
ഈ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ബന്ധപ്പെടാൻ തൻ്റെ അമ്മയുടേയും സഹോദരിയുടെയും ഫോൺ നനമ്പറുകളും ഇയാൾ പെൺകുട്ടിക്ക് നൽകിയിരുന്നതായും പെൺകുട്ടിയുടെ പിതാവ് രാജീവ് ആരോപിക്കുന്നുണ്ട്.
എസ്എസ്എൽസി ജയിച്ചയുടൻ യുവാവിനൊപ്പം ഇറങ്ങിച്ചെല്ലണമെന്നും ഇല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും രാജീവ് ആരോപിക്കുന്നു.
ഇതിനിടെ കഴിഞ്ഞ 15-ന് ട്യൂഷൻ കഴിഞ്ഞുവന്ന പെൺകുട്ടിയെ ചിറയിൻകീഴ് ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞുനിർത്തി യുവാവ് ഭീഷണപ്പെടുത്തിയെന്നും ബന്ധുക്കൾ പറയുന്നു.
ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് ചിറയിൻകീഴ് പൊലീ കേസെടുത്തിട്ടുള്ളത്.
അതേസമയം ആരോപണ വിധേയനായ യുവാവ് രാഖിശ്രീയെ ഭീഷണിപ്പെടുത്തിയതിന് മതിയായ തെളിവുകൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
യുവാവ് പെൺകുട്ടിക്ക് അയച്ച മൊബൈൽ സന്ദേശങ്ങളും നൽകിയ കത്തുകളും പരിശോധിച്ചതിൽ നിന്നും ഭീഷണിയുടെ സ്വഭാവം അവയിൽ ഇല്ലെന്ന് പോലീസ് വ്യക്തമാകകുന്നു.
അതുകൊണ്ടുതന്നെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ യുവാവിനെതിരെ കേസെടുക്കാൻ കഴിയുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.
ഇതിനിടെ രാഖിശ്രീയുടെ മാതാപിതാക്കൾക്ക് എതിരെ ആരോപണ വിധേയനായ യുവാവിൻ്റെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ഈ ബന്ധത്തിൽ രാഖിശ്രീക്ക് എതിർപ്പ് ഇല്ലായിരുന്നുവെന്നും യുവാവിൻ്റെ അമ്മയും സഹോദരിയും പറയുന്നു. യഥാർത്ഥത്തിൽ ഈ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നത് രാഖിശ്രീയുടെ മാതാപിതാക്കൾക്കാണ്. അവർ പെൺകുട്ടിയെ ഇതു സംബന്ധിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും യുവാവിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇതിൽ മനംനൊന്താണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് അവർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും അതിനുശേഷം മാത്രമേ യുവാവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റമടക്കം ചുമത്തുന്നതിനെക്കുറിച്ച് തീരുമാനിക്കു എന്നുമാണ് ചിറയിൻകീഴ് പോലീസ് വ്യക്തമാക്കുന്നത്.