കൊല്ലം പത്തനാപുരത്ത് സ്വകാര്യ ബാങ്കിൽ വൻ കവർച്ച. തൊണ്ണൂറ് പവനോളം സ്വർണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. പത്തനാപുരം ജനതാ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ‘പത്തനാപുരം ബാങ്കേഴ്സ്’ എന്ന സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിന്റെ വാതിലും അലമാരകളും ലോക്കറുകളും കുത്തിതുറന്നാണ് മോഷണം.
വിചിത്രമായ രീതിയിലാണ് മോഷണം നടന്നത്. ബാങ്കിൽ പൂജ നടത്തിയ ശേഷമാണ് മോഷണം. ഓഫിസ് മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം വെച്ചിരുന്നു. നാരങ്ങയിൽ കുത്തിയ ശൂലത്തിൽ മഞ്ഞച്ചരട്, മദ്യവും മുറുക്കാൻ എന്നിവയും ഉണ്ടായിരുന്നു. പൂജ നടത്തിയതിന്റെ ലക്ഷണമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. മുറി നിറയെ മുടി വിതറിയിട്ടുണ്ടായിരുന്നു.
ഡോഗ് സ്‌ക്വാഡ് മണം പിടിക്കാതിരിക്കാനാകാം മുടി വിതറിയതെന്നാണ് പൊലീസ് നിഗമനം. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.