തിരുവനന്തപുരം മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം നിർത്തിയ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് മന്ത്രി ജെ.ചിഞ്ചുറാണി. പാൽ വിതരണം മുടങ്ങില്ലെന്ന് ക്ഷീരവകുപ്പ് മന്ത്രി ഉറപ്പ് നൽകി. പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും അറിഞ്ഞില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
മെഡിക്കൽ കോളജിൽ കിടത്തി ചികിത്സിക്കുന്ന രോഗികൾക്കാണ് എല്ലാ ദിവസവും ഒരു നേരം പാൽ നൽകിയിരുന്നത്. 500 മില്ലി ലിറ്ററിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തിരുന്നത്. മെഡിക്കൽ കോളജിൽ നിന്ന് മിൽമയ്ക്ക് വലിയ തോതിലുള്ള കുടിശികയുണ്ടായിരുന്നു. 1.41 കോടി രൂപയാണ് കുടിശിക. പാൽ വിതരണം നിർത്തിയ ഉടൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോഗ്യമന്ത്രി ഇടപെട്ട് ആ പണം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പാൽ മുടങ്ങാതെ മെഡിക്കൽ കോളജിൽ നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.