സഹകരണ ബാങ്കുകളിലെ കൊള്ളക്കെതിരെ ബഹുജന പങ്കാളിത്തത്തോടെ തൃശ്ശൂരിൽ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്രയ്ക്ക് ലഭിച്ചത് വൻ ജനസ്വീകാര്യത. ബിജെപിയുടെ നേതൃത്വത്തിൽ കരുവന്നൂരിൽ നിന്നും ആരംഭിച്ച യാത്രയിൽ 18 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കാൻ താരത്തോടൊപ്പം അണിചേർന്നത് പതിനായിരങ്ങളാണ്. കരുവന്നൂരിൽ മാത്രമല്ല സഹകരണ മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മറ്റു ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം.
കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിൽ നടന്ന കൊള്ളയ്ക്കെതിരെയാണ് സുരേഷ് ഗോപി നയിച്ച ബിജെപിയുടെ ജനകീയ പ്രക്ഷോഭം തൃശൂരിൽ അലയടിച്ചത്. സഹകാരികളും പൊതുജനങ്ങളുമടക്കം പതിനായിരങ്ങൾ പദയാത്രയിൽ അണിചേർന്നു.
തട്ടിപ്പിന് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന നിക്ഷേപകരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് തുടക്കമിട്ട പദയാത്ര രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.
കരുവന്നൂരിൽ മാത്രമല്ല കണ്ണൂരിലും മാവേലിക്കരയിലുമുൾപ്പെടെ പ്രക്ഷോഭം വ്യാപിക്കുമെന്നും പാവപ്പെട്ട മനുഷ്യർക്ക് വേണ്ടിയാണ് ഈ പദയാത്രയെന്നും സുരേഷ് ഗോപി പറഞ്ഞു.
18 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച താരത്തിനെ കാണുവാനും പദ്ധയാത്രയ്ക്ക് പിന്തുണ നൽകുവാനുമായി റോഡിന് ഇരുവശവും ജനസഞ്ചയം ഒഴുകിയെത്തി. കുട്ടികളും അമ്മമാരും ഉൾപ്പെടെ നിരവധിപേർ സമരവീഥിയിൽ സുരേഷ് ഗോപിക്ക് ഐക്യദാർഢ്യമർപ്പിച്ചു.
കേരളത്തിലെ സഹകരണ മേഖലയെ മുഖ്യമന്ത്രിയുൾപ്പെടെ തകർക്കുവാൻ കൂട്ടുനിൽക്കുകയാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരിന്നു. കരുവന്നൂർ തട്ടിപ്പിൽ എ സി മൊയ്‌ദീനടക്കമുള്ള സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തുമ്പോൾ വലിയ രീതിയിലുള്ള ജനരോക്ഷം സിപിഎം നേതൃത്വത്തെയും പ്രതിരോധത്തിലാക്കുകയാണ്. സി പി എംൻ്റെ മാത്രമല്ല കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളിലെ തട്ടിപ്പുകളും ഓരോന്നായി പുറത്താകുകയാണ്. പാവപ്പെട്ട നിക്ഷേപകരെ വഞ്ചിക്കുന്ന സിപിഎം – കോൺഗ്രസ്സ് നേതൃത്വങ്ങൾക്കെതിരെ ബിജെപിയുടെ സന്ധിയില്ലാ സമരത്തിനാണ് പദയാത്രയിലൂടെ തുടക്കമാകുന്നത്.