ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ് എറണാകുളം ഏലൂരിലെ പട്ടികജാതി കോളനിയിലെ വീടുകൾ.
ഇവിടെ ഭീതിയോടെ ജീവിക്കുന്നത് ഏകദേശം 74 കുടുംബങ്ങളാണ്. ഭൂമിക്ക് പട്ടയം പോലും ഇല്ലാത്ത അവസ്ഥയാണ്. വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് പണികഴിപ്പിച്ചുകൊടുത്ത വീടുകളാണിവ.
ഭിത്തികളെല്ലാം തറയിൽ നിന്നും വിണ്ടുമാറിയ അവസ്ഥയിലാണ്. ചിലവീടുകളുടെ കോൺക്രീറ്റ് മേൽക്കൂര പോലും തകർന്നിരിക്കുകയാണ്. മഴ പെയ്താൽ ചോരുന്ന അവസ്ഥയാണിവിടെ. ഞങ്ങൾക്കും ജീവിക്കണ്ടേ, ഞങ്ങളും മനുഷ്യരല്ലേ എന്നാണ് കുടുംബാംഗങ്ങൾ പ്രതികരിക്കുന്നത്.
ഏത് സമയത് വേണമെങ്കിലും തകർന്നു വീണേക്കാവുന്ന നിലയിലാണ് വീടുകൾ. സമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിലുള്ളവർ. മാറിത്താമസിക്കാൻ പോലും ഇവർക്ക് ഇടമില്ല. ഇവരുടെ ആവശ്യങ്ങൾ നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നഗരസഭ അറിയിച്ചു.