തിരുവനന്തപുരം-ഗോവ പാതയിലെ രാത്രി കാല ട്രെയിനുകളിൽ പതിവായി മോഷണം നടത്തിയിരുന്ന ഉത്തര്‍പ്രദേശ് മിര്‍സാപൂര്‍ സ്വദേശികളായ അഭയ്രാജ്‌സിങ്,ഹരിശങ്കര്‍ ഗിരി എന്നിവരാണ് പിടിയിലായത്. പാലക്കാട്,മംഗലാപുരം എന്നിവിടങ്ങളിലെ ആര്‍പിഎഫ് സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത് .
ഒരാഴ്ചയായി മോഷ്ടാക്കളുടെ സ്ഥിരം മോഷണസ്ഥലമാണ് തിരുവനന്തപുരം-ഗോവ പാതയിലെ രാത്രികാല ട്രെയിനുകൾ .ഉറങ്ങിക്കിടക്കുകയായിരുന്ന നിരവധി യാത്രക്കാരുടെ പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് മോഷണം പോയത്..യാത്രക്കാരുടെ പരാതികള്‍ വ്യാപകമായതിന് പിന്നാലെ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും മംഗലാപുരം ജംഗ്ഷൻ ആര്‍പിഎഫ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാ സംഘത്തെ പിടികൂടിയത് .മോഷണം ഉടമകള്‍ തിരിച്ചറിഞ്ഞാല്‍ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും പിടിച്ചുപറിക്കുന്നതും പ്രതികള്‍ പതിവാക്കിയിരുന്നു.
ഇന്നലെ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്.സാഹസികമായാണ് സംയുക്തസംഘം പ്രതികളെ പിടികൂടിയത്.ഇവരില്‍ നിന്ന് 16 പവന്‍ സ്വര്‍ണ്ണം ആര്‍പിഎഫ് പിടികൂടിയിട്ടുണ്ട്.മോഷണം നടത്തുന്നതിനായി വിമാനമാര്‍ഗം ഉത്തര്‍പ്രദേശില്‍ നിന്നും ഗോവയില്‍ എത്തുകയും അവിടെ നിന്ന് തിരുവനന്തപുരം വരെയും തിരിച്ചും രാത്രി ട്രെയ്‌നുകളില്‍ യാത്ര ചെയ്താണ് സംഘം മോഷണം നടത്തിയിരുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ പ്രതികള്‍ മോഷണങ്ങള്‍ നടത്തിയിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ തുടര്‍ നടപടികള്‍ക്കായി മംഗലാപുരം റെയില്‍വേ പോലീസിന് കൈമാറി.