മാനന്തവാടി: മുറിയെടുക്കുന്നതിന് അഡ്വാൻസ് തുക ചോദിച്ച ലോഡ്ജ് ജീവനക്കാരനെ അതിക്രൂരമായി മർദിച്ച യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ പിണറായി സ്വദേശി മുഹമ്മദ് ഷമീർ, കോടിയേരി സ്വദേശി മിൽഹാസ് എന്നിവരാണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
മാനന്തവാടി ‘സന്നിധി’ ലോഡ്ജിലെ ജീവനക്കാരനായ രാജനാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ ഇരുപത്തെട്ടിന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു മർദനം. മുറിചോദിച്ച് യുവാക്കൾ എത്തിയപ്പോൾ രാജൻ മാത്രമാണ് ഉണ്ടായിരുന്നത്. മുറി നൽകണമെങ്കിൽ അഡ്വാൻസ് നൽകണമെന്ന് രാജൻ ആവശ്യപ്പെട്ടു. എന്നാൽ പിറ്റേന്ന് നൽകാമെന്നായിരുന്നു യുവാക്കളുടെ മറുപടി. അഡ്വാൻസ് തന്നാൽ മാത്രമേ മുറി നൽകാനാവൂ എന്ന് രാജൻ പറഞ്ഞതോടെയായിരുന്നു മർദനം. ക്രൂരമർദ്ദനം ഏറ്റ രാജൻ്റെ മൂക്കിന് പരിക്കേറ്റു. ഇദ്ദേഹം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഏകപക്ഷീയമായ ക്രൂരമർദനമാണ് നടന്നതെന്ന് വ്യക്തമായതോടെ അന്വേഷണം ശക്തമാക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾ പിടിയിലായത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.