ഗാന്ധിനഗർ: ഡീസൽ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിന് സഹപ്രവർത്തകരുടെ ക്രൂര മർദ്ദനം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ കഴിഞ്ഞ മാസം 28നാണ് സംഭവം നടന്നത്. പാലൻ പൂരിലെ സ്വകാര്യ സ്ഥാപനത്തിലെ എഞ്ചിനീയറായ ദളിത് യുവാവാണ് സഹപ്രവർത്തകരായ അഞ്ചംഗ സംഘത്തിൻ്റെ മർദ്ദനത്തിനിരയായത്.
ഇരുപത്തിയഞ്ചുകാരനായ യുവാവിനെ സഹപ്രവർത്തകർ ജൻമദിനാഘോഷത്തിൻ്റെ പേരിൽ വിളിച്ചുകൊണ്ട് പോകുകയായിരുന്നു. വഴിയരികിൽ വാഹനം നിർത്തിയ സഹപ്രവർത്തകർ യുവാവ് ഡീസൽ മോഷ്ടിച്ചുവെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു. സംഘം തൻ്റെ ജാതിയെ അധിക്ഷേപിച്ചുവെന്നും യുവാവ് പരാതി നൽകിയിട്ടുണ്ട്. പൊട്ടലടക്കം കൈകാലുകൾക്ക് സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം ഗുജറാത്തിൽ ദളിതർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾ വർദ്ധിച്ച് വരികയാണെന്നും സാമൂഹിക വിരുദ്ധർ നിയമത്തെ ഭയക്കുന്നില്ലെന്നും കോൺഗ്രസ് പട്ടികജാതി (എസ് സി) സെൽ ചെയർമാനായ ഹിതേന്ദ്ര പിതാഡിയ മാധ്യമങ്ങളോട് പറഞ്ഞു.