തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാൻ ശ്രമം. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരിയെയാണ് പാമ്പാടുംപാറ സ്വദേശി കാളിവിലാസം വിജിത്ത് (22) വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.പരിക്കേറ്റ യുവതിയെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് കതക് ചവിട്ടിപ്പൊളിച്ചാണ് ലഹരി ഉപയോഗിച്ചെത്തിയ പ്രതി അകത്ത് കടന്നത്. തുടര്‍ന്ന് ഇയാള്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ലൈംഗികാതിക്രമം എതിര്‍ത്തപ്പോള്‍ വാക്കത്തിയെടുത്ത് യുവതിയുടെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.യുവതി കൈ കൊണ്ട് ആക്രമണം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈവിരലുകള്‍ക്ക് പരിക്കേറ്റു. കൈ ഞരമ്പുകൾ അറ്റുപോയ യുവതി പ്രാണരക്ഷാര്‍ത്ഥം വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി. പ്രതിയും പിന്നാലെ ഓടി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പ്രതിയില്‍ നിന്ന് രക്ഷിച്ചത്. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി. ഇയാള്‍ മുന്‍പും യുവതിയെ ആക്രമിച്ചാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഈ കേസിൽ പ്രതി ശിക്ഷയും അനുഭവിച്ചിരുന്നു.