തിരുവനന്തപുരം: പി.എസ്.സിയുടെ ജോലിക്കത്ത് നിർമിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പി എസ് സി അഡീഷണൽ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. പി എസ് സിയുടെ ലെറ്റർ പാഡിലാണ് വ്യാജ കത്ത് തയ്യാറാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്.
സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാനുള്ള കത്തുമായി തിങ്കളാഴ്ച പി എസ് സി ആസ്ഥാനത്ത് എത്തിയപ്പോഴാണ് ഉദ്യോഗാർഥികൾക്ക് തട്ടിപ്പ് ബോധ്യമായത്. വിജിലൻസ് അസിസ്റ്റന്‍റ് സെക്രട്ടറി എന്ന ഇല്ലാത്ത തസ്തികയുടെ പേരിലാണ് കത്തയച്ചത്. കത്ത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ പി എസ് സി വിജിലൻസ് സംഘം ഉദ്യോഗാർഥികളെ ചോദ്യം ചെയ്തു.
ഇതോടെയാണ് ‘മാഡം’ എന്ന് വിളിക്കുന്ന സ്ത്രീ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ഉദ്യോഗാർഥികൾ പറഞ്ഞത്. ഇതോടെയാണ് തട്ടിപ്പ് നടത്തിയ സ്ത്രീയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചത്. സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണർ ബിജി ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സൈബർ സിറ്റി അസിസ്റ്റന്‍റ് കമ്മീഷണർ ഡി കെ പൃഥ്വിരാജാണ് അന്വേഷണ ഉജ്യോഗസ്ഥൻ.
അന്വേഷണസംഘത്തിൽ അടൂർ ഡിവൈ.എസ്.പി ആർ ജയരാജ്, മെഡിക്കൽ കോളേജ് എസ്എച്ച്ഒ പി ഹരിലാൽ, തൃശൂർ വെസ്റ്റ് എസ് എച്ച് ഒ ടി പി ഫർഷാദ്, മെഡിക്കൽ കോളേജ് എസ്ഐ പി എൽ വിഷ്ണു എന്നിവരുമുണ്ട്.