കണ്ണൂർ: ഓട്ടോയില്‍ വിദ്യാര്‍ത്ഥികളുമായി മടങ്ങുന്നതിനിടെ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞവീണ് മരിച്ചു. ഓട്ടോ ടാക്സി ഡ്രൈവർ ഗോപാൽപേട്ട സിപി ഹൗസിൽ നിക്സൻ ജയിംസ് (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
തലശ്ശേരി സാൻജോസ് സ്കൂളിലെ വിദ്യാർത്ഥികളുമായി വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് നിക്സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ ഹോൺ മുഴക്കി, ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചുനിർത്തുകയായിരുന്നു. ഇടിച്ചുനിർത്തിയപ്പോഴും ഹോണിൽനിന്നു നിക്സൻ കയ്യെടുത്തിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് ഡ്രൈവർ സ്റ്റിയറിങ്ങിനിടയിൽ കുടുങ്ങി അബോധാവസ്ഥയിൽ കിടക്കുന്ന നിക്സനെയും അപകടത്തിന്റെ ഞെട്ടലിൽ നിർത്താതെ കരയുന്ന കുട്ടികളെയുമായിരുന്നു.
ഉടൻ തന്നെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളിയിൽ. ഭാര്യ: രേഷ്മ സുന്ദരൻ (അധ്യാപിക). മകൻ: ഓൾവിൻ നിക്സൺ. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമുള്ള ആ വിയോഗം നാടിനാകെ നൊമ്പരമായി മാറിയിരിക്കുകയാണ്.