വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. പരുക്കേറ്റ് പുറത്തായ സ്മൃതി മന്ദന മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ശക്തമായ ടീമുമായി എത്തുന്ന ഇന്ത്യ വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്. കേപ്ടൗണിലെ ന്യൂലാൻഡ്സിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. (womens t20 india pakistan)
ബാറ്റിംഗ് ലൈനപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സ്മൃതി പാകിസ്താനെതിരായ നിർണായക മത്സരത്തിൽ കളിക്കില്ലെന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. സ്മൃതി പുറത്തിരിക്കുമ്പോൾ യസ്തിക ഭാട്ടിയ തന്നെ ഷഫാലി വർമയ്ക്കൊപ്പം ഓപ്പൺ ചെയ്തേക്കും. യസ്തികയ്ക്ക് പകരം ജമീമയെ ഓപ്പണറായി പരീക്ഷിക്കാനും സാധ്യതയുണ്ട്.
ഇന്നലെ നടന്ന മത്സരങ്ങളിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും വിജയിച്ചു. വെസ്റ്റ് ഇൻഡീസിനെ 7 വിക്കറ്റിന് ഇംഗ്ലണ്ട് തോല്പിച്ചപ്പോൾ ന്യൂസീലൻഡിനെതിരെ ഓസ്ട്രേലിയ 97 റൺസിനു വിജയിച്ചു.
വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവച്ച 136 റൺസ് വിജയലക്ഷ്യം 15ആം ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഹെയ്ലി മാത്യൂസ് (42) വിൻഡീസിൻ്റെ ടോപ്പ് സ്കോററായി. ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്ലസ്റ്റൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് ആക്രമിച്ചുകളിച്ചു. നതാലി സിവർ (40 നോട്ടൗട്ട്), സോഫിയ ഡങ്ക്ലി (34), ഹെതർ നൈറ്റ് (32) എന്നിവർ ഇംഗ്ലണ്ടിനായി തിളങ്ങി.
ന്യൂസീലൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. എലിസ ഹീലി (55), മെഗ് ലാനിങ്ങ് (41), എലിസ് പെറി (40) എന്നിവരാണ് ഓസീസിനായി തിളങ്ങിയത്. ന്യൂസീലൻഡിനായി ലിയ തഹുഹു, അമേലിയ കെർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ന്യൂസീലൻഡ് 76 റൺസിന് ഓളൗട്ടായി. അമേലിയ കെർ (21) ആണ് ന്യൂസീലൻഡ് ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ആഷ്ലി ഗാർഡ്നർ 5 വിക്കറ്റ് വീഴ്ത്തി.
READ MORE: https://www.e24newskerala.com/