റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ ആശങ്കയായി ആണവനിലയം. റഷ്യൻ സേന നിയന്ത്രണമേറ്റെടുത്ത ചെർണോബിൽ ആണവനിലയവുമായി ആശയവിനിമയം നഷ്ടമായെന്ന് രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു. സ്ഥിതി ആശങ്കാജനകമാണെന്ന് ഐഎഇഎ ചൂണ്ടിക്കാട്ടി. ( chernobyl nuclear plant communication lost )

അതേസമയം, മാനുഷിക ഇടനാഴി ഒരുക്കാൻ ഇന്നും റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം 12.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ. അതിനിടെ, സുമിയില്‍ നിന്ന് ഒഴിപ്പിച്ച മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ഇന്ന് പടിഞ്ഞാറന്‍ യുക്രൈനിലെത്തിക്കും. പോള്‍ട്ടാവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ലിവിവില്‍ എത്തിക്കുന്ന 694 വിദ്യാര്‍ത്ഥികളെയും യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയിലെത്തിക്കാനാണ് ശ്രമം. പോളണ്ടില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. അതേസമയം, ഇതുവരെ 3097 മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചെന്ന് കേരള ഹൗസ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചത്. ഡല്‍ഹി വിമാനത്താവളം വഴി മാത്രം 2633 മലയാളികള്‍ക്ക് യാത്ര സൗകര്യമൊരുക്കി. രാജ്യത്ത് അധികം വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 15 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയെന്നും കേരള ഹൗസ് അധികൃതര്‍ അറിയിച്ചു.
1 comment
[…] 10, 2022March 10, 202200 Share0 റഷ്യക്കാരെ ചെറുക്കാൻ യുക്രൈനിന് കൂടുതൽ മിസൈലുകൾ ഒരുക്കി യുകെ. റഷ്യൻ […]