Kerala Government flash news latest news World News

ലോകത്തെ കണ്ണീരണിയിച്ച ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് പുറത്ത് വന്നിട്ട് 75 വർഷം

‘ എനിക്ക് നിന്നോട് എല്ലാം തുറന്ന് പറയാൻ സാധിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു, കാരണം മറ്റൊരാളോടും ഒന്നും തുറന്ന് പറയാൻ എനിക്ക് സാധിച്ചിട്ടില്ല. നീ എനിക്ക് വലിയ ആശ്വാസവും കരുത്തുമാകുമെന്ന് ഞാൻ കരുതുന്നു’- ആ പതിമൂന്ന് വയസുകാരി തന്റെ ഡയറിക്കുറിപ്പ് തുടങ്ങിയത് ഇങ്ങനെയാണ്. ആംസ്റ്റർഡാമിലെ കാറ്റും വെളിച്ചവും കയറാത്ത ഭൂഗർഭ അറയിലിരുന്ന് തന്റെ ജീവിതത്തിലെ ഓരോ ദിവസത്തെ കുറിച്ചും ഭയന്നുവിറച്ച് എഴുതുമ്പോൾ ആൻ ഫ്രാങ്ക് അറിഞ്ഞിരുന്നില്ല വൃത്തികെട്ട നാസിപ്പടയുടെ ചെയ്തികളെ കാലം തള്ളിപ്പറയുക തന്റെ ഈ എഴുത്തുകൾ ആധാരമാക്കിക്കൊണ്ടാകുമെന്ന്. ആൻ ഫ്രാങ്കിന്റെ ഡയറി പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ട് ഇന്ന് 75 വർഷം തികയുന്നു. ( anne frank diary story )

1929 ൽ ഫ്രാങ്ക്ഫർട്ടിൽ ജനിച്ച ആൻ ഫ്രാങ്ക് 1933 ലാണ് നെതർലൻഡ്‌സിലേക്ക് കുടുംബത്തോടൊപ്പം കുടിയേറിയത്. അന്ന് അഡോൾഫ് ഹിറ്റ്‌ലറായിരുന്നു ജർമനിയുടെ ചാൻസലർ. 1942 ൽ നെതർലൻഡ്‌സിലെ ജൂതന്മാരെ നാസിപ്പട വേട്ടയാടാൻ തുടങ്ങിയതോടെ ആനും കുടുംബവും തങ്ങളുടെ വീട്ടിലെ രഹസ്യ അറയിൽ അഭയം തേടി. പുസ്തക അലമാരയ്ക്ക് പിന്നിലെ ‘അനക്‌സ്’ ആയിരുന്നു അഭയകേന്ദ്രം. ഏറെക്കാലം കുടുംബം ഭയന്ന് വിറച്ച് ആ രഹസ്യ സങ്കേതത്തിൽ കഴിഞ്ഞു.

1942 ജൂൺ 12 മുതൽ എഴുതി തുടങ്ങിയ ഡയറിയിലെ അവസാന പേജ് ആൻ എഴുതുന്നത് 1944 ഓഗസ്റ്റ് 1നാണ്. പിന്നീട് അവൾക്ക് ഡയറിയെഴുതാൻ സാധിച്ചില്ല. ഓരോ ജൂതനേയും തെരഞ്ഞുപിടിച്ച് കൊല്ലുന്ന നാസിപ്പട അവളെയും വെറുതെ വിട്ടില്ല. അവളെയും കുടുംബത്തേയും ആരോ ഒറ്റു കൊടുക്കുകയായിരുന്നു.

ആംസ്റ്റർഡാമിൽ നിന്ന് ഇവരെ നാസികൾ പോളണ്ടിലെ ഓഷ്വിറ്റ്‌സിലേക്ക് മാറ്റി. 1945 ൽ ഓഷ്വിറ്റ്‌സിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ ടൈഫസ് ബാധിച്ചാണ് ആൻ ഫ്രാങ്ക് മരണമടയുന്നത്. 140,000 ജൂതന്മാരുള്ള നെതർലാൻഡ്‌സിൽ വെറും 38,000 ജൂതന്മാർ മാത്രമാണ് ജീവനോടെയുണ്ടായിരുന്നത്. യൂറോപ്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശഹത്യയായിരുന്നു നാസികൾ നടത്തിയത്.

ആനിന്റെ മരണത്തിന് ശേഷം അവളുടെ പ്രിയപ്പെട്ട ഡയറി പുസ്തകമാക്കി പ്രസിദ്ധീകരിക്കാൻ കുടുംബം തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ ഒരു പബ്ലിഷറെ കിട്ടാൻ അത്യധികം ബുദ്ധിമുട്ടിയിരുന്നു. ഒടുവിൽ കോൺടാക്ട് പബ്ലിഷർ എന്ന സ്ഥാപനം പുസ്തകം അച്ചടിക്കാൻ തയാറായി. 1947 ജൂൺ 25നാണ് ആദ്യ കോപ്പി പുറത്തിറങ്ങുന്നത്. വെറും 3.036 കോപ്പികൾ മാത്രമാണ് ആദ്യം അച്ചടിക്കപ്പെട്ടത്. ഡയറി ആസ്പദമാക്കി ഒരു നാടകം പുറത്തിറങ്ങിയതോടെയാണ് ആൻ ഫ്രാങ്കിന്റെ കഥ വായിക്കാൻ ജനം പുസ്തകശാലകൾ കയറി ഇറങ്ങിയത്. മൂവായിരം കോപ്പിയിൽ തുടങ്ങിയ ഡയറിയുടെ മൂപ്പത് ദശലക്ഷം കോപ്പികൾ ഇതിനോടകം വിറ്റഴിഞ്ഞു. ഡയറിക്കുറിപ്പ് 70 ഭാഷകളിലേക്കാണ് തർജിമ ചെയ്യപ്പെട്ടത്.

ഇന്ന് മ്യൂസിയമാക്കി മാറ്റിയ ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്കിന്റെ വീട്ടിലെ ആ പഴയ ഡയറി ഇരിപ്പുണ്ട്. ലോകചരിത്രം കണ്ട ഏറ്റവും വലിയ വംശഹത്യയുടെ കൈപ്പേറിയ കഥയും പേറി…

Read also:- നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി;ആ കാലുകൾകൊണ്ട് പിറന്നത് എത്രയെത്ര സുന്ദര ഗോളുകൾ; ഫുട്‌ബോളിന്റെ മിശിഹായ്ക്ക് ഇന്ന് തിരുപ്പിറവി ദിനം

Related posts

സീതാറാം യെച്ചൂരിയുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ്; ന്യൂസ് ക്ലിക്ക് മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ്

Akhil

ഗോതമ്പ് പൊടിക്ക് റെക്കോര്‍ഡ് വില; കിലോയ്ക്ക് 32.78 രൂപയായി

Sree

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് ഇന്ത്യയുമായുള്ള ബന്ധമെന്ത്?

Editor

Leave a Comment