ബ്രിട്ടണിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ചിരിക്കുകയാണ് ഋഷി സുനക് (Rishi Sunak) നാൽപ്പത്തിരണ്ടുകാരനായ സുനകിനുള്ള ദീപാവലി സമ്മാനം കൂടിയായി പുതിയ പദവി. എതിരാളികളായ ബോറിസ് ജോൺസണും പെന്നി മോർഡൗണ്ടും പിന്മാറിയതിനെത്തുടർന്ന് സുനകിന് നറുക്കു വീഴുകയായിരുന്നു.
സുനക് പ്രധാനമന്ത്രിയായ വാർത്ത ഇന്ത്യക്കാർ വളരെ ആവേശത്തോടെയാണ് വരവേറ്റത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വർഷം ആഘോഷിക്കുന്ന ഈ അവസരത്തിൽ സുനക് പ്രധാനമന്ത്രിയാകുന്നത് ഇരട്ടി മധുരമാണെന്നാണ് ചിലരുടെ അഭിപ്രായം.
“ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ദീപാവലി വളരെ പ്രത്യേകതയുള്ളതാണ്. ഇന്ത്യൻ വംശജനും നമ്മുടെ സ്വന്തം നാരായണമൂർത്തിയുടെ മരുമകനുമായ ഋഷി സുനക്, യുകെയുടെ പ്രധാനമന്ത്രിയാകാൻ പോകുകയാണ്,” എന്നാണ് വാർത്ത അറിഞ്ഞ ഉടൻ ചെന്നൈ നിവാസിയായ ഡി മുത്തുകൃഷ്ണൻ ഇന്ത്യൻ സോഫ്റ്റ്‌വെയർ ഭീമനായ ഇൻഫോസിസ് ലിമിറ്റഡിന്റെ സ്ഥാപകനെ പരാമർശിച്ച് ട്വിറ്ററിൽ കുറിച്ചത്.
സുനക് പ്രധാനമന്ത്രിയായ വാർത്ത ഇന്ത്യക്കാർ വളരെ ആവേശത്തോടെയാണ് വരവേറ്റത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വർഷം ആഘോഷിക്കുന്ന ഈ അവസരത്തിൽ സുനക് പ്രധാനമന്ത്രിയാകുന്നത് ഇരട്ടി മധുരമാണെന്നാണ് ചിലരുടെ അഭിപ്രായം.
“ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ദീപാവലി വളരെ പ്രത്യേകതയുള്ളതാണ്. ഇന്ത്യൻ വംശജനും നമ്മുടെ സ്വന്തം നാരായണമൂർത്തിയുടെ മരുമകനുമായ ഋഷി സുനക്, യുകെയുടെ പ്രധാനമന്ത്രിയാകാൻ പോകുകയാണ്,” എന്നാണ് വാർത്ത അറിഞ്ഞ ഉടൻ ചെന്നൈ നിവാസിയായ ഡി മുത്തുകൃഷ്ണൻ ഇന്ത്യൻ സോഫ്റ്റ്‌വെയർ ഭീമനായ ഇൻഫോസിസ് ലിമിറ്റഡിന്റെ സ്ഥാപകനെ പരാമർശിച്ച് ട്വിറ്ററിൽ കുറിച്ചത്.
ആരാണ് ഋഷി സുനക്?
യുകെയിലെ സതാംപ്ടൺ ഏരിയയിലുള്ള ഇന്ത്യൻ കുടുംബത്തിലാണ് ഋഷി സുനക് ജനിച്ചത്. അമ്മ ഉഷ സുനക് ഫാർമസിസ്റ്റായിരുന്നു. നാഷണൽ ഹെൽത്ത് സർവീസിൽ ജനറൽ പ്രാക്ടീഷണർ ആയിരുന്നു പിതാവ് യഷ്വീർ സുനക്. അദ്ദേഹത്തിന്റെ മുത്തച്ഛനും മുത്തശ്ശിയും പഞ്ചാബിൽ നിന്നുള്ളവരാണ്.
പല ഇന്ത്യക്കാരെയും പോലെ കിഴക്കൻ ആഫ്രിക്കയിൽ മെച്ചപ്പെട്ട ജീവിതം തേടി കുടിയേറിയവരാണ് സുനകിന്റെ കുടുംബവും. ഈ മേഖലയിൽ ചില പ്രശ്‌നങ്ങൾ ആരംഭിക്കുകയും ഇന്ത്യക്കാർക്കെതിരെ വ്യാപകമായ വികാരം ഉണ്ടാകുകയും ചെയ്തപ്പോൾ സുനകിന്റെ മുത്തച്ഛൻ ബ്രിട്ടനിലേക്ക് കുടിയേറി.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിൽ നിന്നാണ് ഋഷി സുനക് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂളിൽ പഠിക്കുമ്പോഴാണ് അക്ഷത മൂർത്തിയെ കണ്ടുമുട്ടിയത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളാണ് അക്ഷത മൂർത്തി. 2009ൽ വിവാഹിതരായ ഇരുവർക്കും കൃഷ്ണ, അനൗഷ്‌ക, എന്നീ രണ്ട് പെൺകുട്ടികളുണ്ട്.
ഗോൾഡ്‌മാൻ സാക്‌സിൽ (Goldman Sachs) അനലിസ്റ്റ് ആയിരുന്നു ഋഷി സുനക്. 2015-ൽ ആണ് ആദ്യമായി എംപിയായത്. യോർക്ക്‌ഷെയറിലെ റിച്ച്‌മണ്ടിൽ നിന്ന് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കൺസർവേറ്റീവ് പാർട്ടിയിലൂടെ പൊതുരംഗത്ത് സജീവമായി. ബ്രെക്‌സിറ്റിനെ പിന്തുണച്ചിരുന്ന ഋഷി സുനക്, ബോറിസ് ജോൺസന്റെ ‘ലീവ് ഇയു’ പ്രചാരണ വേളയിൽ അദ്ദേഹത്തെ പിന്തുണച്ചവരിൽ ഒരാൾ കൂടിയാണ്. 2020 ഫെബ്രുവരിയിൽ ജോൺസൺ ഋഷി സുനകിനെ ഖജനാവിന്റെ ചാൻസലറായി നിയമിച്ചു. അന്നുവരെ ബ്രിട്ടനിലെ സാധാരണ ജനങ്ങൾക്ക് അത്ര പരിചിതമായിരുന്നില്ല ആ പേര്. പക്ഷേ ആ പദവിയിലൂടെ അദ്ദേഹം പ്രശസ്തനായി.
കോവിഡ് മഹാമാരിക്കു പിന്നാലെ, ബോറിസ് ജോൺസൺ ആദ്യമായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ, ദശലക്ഷക്കണക്കിനാളെ സംരക്ഷിക്കുന്നതിനായി അദ്ദേഹം ഒരു വലിയ സാമ്പത്തിക രക്ഷാ പാക്കേജ് തയ്യാറാക്കി. ജോലിയില്ലാതെ വലയുന്ന ആളുകൾക്ക് ഇത് ആശ്വാസമായി. പലരും അദ്ദേഹത്തിന്റെ നടപടിയെ പ്രശംസിച്ചു. ബോറിസ് ജോൺസണെ മറികടന്ന് സുനകിന്റെ ജനപ്രീതി ഉയർന്നു. അദ്ദേഹം ആവിഷ്കരിച്ച ‘ഈറ്റ് ഔട്ട് ടു ഹെൽപ്പ് ഔട്ട്’ പദ്ധതിയും വൻ വിജയമായിരുന്നു.
ബോറിസ് ജോൺസണുമായി ഏറെ അടുപ്പമുള്ള ഋഷി സുനക്, തന്റെ പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും അഴിമതിയിൽ മുങ്ങിപ്പോയ മുൻ പ്രധാനമന്ത്രിയിൽ നിന്ന് തികച്ചും വ്യത്യസ്‌തനാണ്. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ പോലും ഈ വ്യത്യാസം കാണാം. ജോൺസണെ പോലെ അലസമായ മുടിയും ശ്രദ്ധയില്ലാത്ത വസ്ത്രധാരണവുമായല്ല സുനക് എത്താറുള്ളത്. ഡിസൈനർ വസ്ത്രങ്ങൾ, മികച്ച റേഞ്ച് ഗാഡ്‌ജെറ്റുകൾ, തന്റെ അരുമയായ നായ എന്നിവ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സ്റ്റൈലൻ ചിത്രങ്ങൾ പോലും സുനക് പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തെ അതിസമ്പന്നരിൽ ഒരാൾ കൂടിയാണ് ഋഷി സുനക്. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം സുനകിന് 730 മില്യൺ പൗണ്ടിന്റെ ആകെ സമ്പത്തുണ്ടെന്ന് സൺഡേ ടൈംസിന്റെ ‘റിച്ച് ലിസ്റ്റ്’ പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ബ്രിട്ടനിലെ ഏറ്റവും വലിയ 22-ാമത്തെ ധനികനായി സൺഡേ ടൈംസ് സുനകിനെ തിരഞ്ഞെടുത്തിരുന്നു.
ഋഷി സുനകും വിവാദങ്ങളും
ജോൺസന്റെ പിൻഗാമിയായാണ് എപ്പോഴും സുനകിനെ കണ്ടിരുന്നത്. ഭാര്യ അക്ഷതയുടെ, നികുതി വെട്ടിപ്പ്, സമ്പത്ത് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും പാർട്ടിഗേറ്റ് അഴിമതിയിലെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തിനെതിരെ ഉയർന്നു വന്നു. നികുതി വർധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളിലും സഹ എംപിമാരിൽ നിന്നും വിമർശനങ്ങളുയർന്നു. ബ്രിട്ടനിൽ സ്ഥിരതാമസ പദവിയില്ലാത്ത അക്ഷത, പുറത്തുനിന്നുള്ള വരുമാനത്തിന് നികുതി അടയ്ക്കുന്നില്ലെന്ന കണ്ടെത്തലും അടുത്തിടെ വലിയ വിവാദമായിരുന്നു. പിന്നാലെ ഇവരുടെ സമ്പത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. പ്രധാനമന്ത്രി പദത്തിലേക്ക് എത്താനുള്ള സുനകിന്റെ സാധ്യതകളെ ഈ വിവാദം സാരമായിത്തന്നെ ബാധിച്ചിരുന്നു. ഇതേതുടർന്ന് എല്ലാ വരുമാനത്തിനും നികുതിയടക്കുമെന്ന് വ്യക്തമാക്കി അക്ഷത രംഗത്തെത്തി.
ബ്രിട്ടനിലേക്ക് എത്തിയ ശേഷം സുനകും ഭാര്യയും യുഎസ് ഗ്രീൻ കാർഡുകൾ നിലനിർത്തിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു ബ്രിട്ടീഷ് പൗരനായിരിക്കുമ്പോൾ യുഎസ് ഗ്രീൻ കാർഡ് കൈവശം വയ്ക്കുന്നത് നിയമപരമായി കുറ്റകരമല്ലെങ്കിലും സർക്കാരിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാൾ ഇങ്ങനെ ചെയ്യുന്നത് കൺസർവേറ്റീവ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാനാകന്ന കാര്യമായിരുന്നില്ല.
ഇംഗ്ലണ്ട്-ഇന്ത്യ ബന്ധത്തിൽ ഉണ്ടാകുന്ന മാറ്റം
പുതിയ പ്രധാനമന്ത്രി എന്ന നിലയിൽ, യുകെ-ഇന്ത്യ ബന്ധം ശക്തമാക്കുമെന്നും രാജ്യത്തെ വിദ്യാർത്ഥികൾക്കും കമ്പനികൾക്കും ഇന്ത്യയിലേക്ക് കൂടുതൽ എത്താൻ സാധിക്കുന്ന തരത്തിലും ഇന്ത്യയിലുള്ളവർക്ക് ബ്രിട്ടനിലേക്കുള്ള യാത്ര സുഗമമാക്കുന്ന തരത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും ഋഷി സുനക് പറഞ്ഞു.
”ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും പഠിക്കാനും ഉള്ള മാർഗങ്ങൾ എളുപ്പമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ കമ്പനികൾ ഇന്ത്യൻ കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നത് എളുപ്പമാണെന്ന് ഉറപ്പാക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഇത് ഒരു വൺ-വേ ബന്ധമല്ല, ടു-വേ ബന്ധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരത്തിലുള്ള മാറ്റമാണ് ഇംഗ്ലണ്ട്-ഇന്ത്യ ബന്ധത്തിൽ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നത്”, എന്നാണ് ഈ വർഷം ഓഗസ്റ്റിൽ, ബ്രിട്ടീഷ് ഇന്ത്യൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സുനക് പറഞ്ഞത്.